തിരുവനന്തപുരം :
രൂക്ഷമായ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനായി കഴിഞ്ഞ നാലു ദിവസത്തിനിടെ 5,919 മെട്രിക് ടണ്‍ നിത്യോപയോഗ സാധനങ്ങള്‍ സംസ്ഥാനത്ത് എത്തിച്ചു സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ വിതരണം ചെയ്യുന്നതായി ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍.
1,800 ഓളം സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ യാതൊരു വിലവര്‍ധനയുമില്ലാതെയാണു 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആന്ധ്രപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ മഴക്കെടുതിമൂലം സാധന ലഭ്യത കുറഞ്ഞതോടെ, സപ്ലൈകോ വഴിയുള്ള സബ്‌സിഡി സാധനങ്ങളുടെ വിതരണത്തില്‍ ചില ഉത്പന്നങ്ങളുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഇതു പരിഹരിക്കുന്നതിന് അടിയന്തര ഇടപെടല്‍ നടത്താന്‍ ഭക്ഷ്യവകുപ്പിനു കഴിഞ്ഞു.
ഇതിന്റെ ഭാഗമായാണു നാലു ദിവസത്തിനിടെ 5,919 മെട്രിക് ടണ്‍ ഭക്ഷ്യോത്പന്നങ്ങള്‍ സംസ്ഥാനത്തേക്ക് എത്തിച്ചത്. ഇതിനു പുറമേ 5,80,847 പാക്കറ്റ് വെളിച്ചെണ്ണയും സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ എത്തിക്കാനായി.
വിപണിയില്‍ നടത്തിയ ഈ ഇടപെടലിലൂടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിനു കഴിഞ്ഞു. സബ്‌സിഡി സാധനങ്ങള്‍ ജനങ്ങളിലേക്കു കൂടുതലായി എത്തിക്കുക വഴിയാണു വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനും വിപണി ഇടപെടല്‍ നടത്തുന്നതിനും കഴിയുന്നതെന്നും മന്ത്രി പറഞ്ഞു.
എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും സപ്ലൈകോ വഴി സബ്‌സിഡി സാധനങ്ങള്‍ ലഭിക്കും.
പച്ചരി കിലോയ്ക്ക് 23 രൂപ, മട്ട - 24 രൂപ, ജയ - 25 രൂപ, കുറുവ - 25 രൂപ എന്നിങ്ങനെയാണു വിതരണം ചെയ്യുന്ന അരിയുടെ വില. പഞ്ചസാര കിലോയ്ക്ക് 22 രൂപ, ചെറുപയര്‍ - 74 രൂപ, ഉഴുന്ന് - 66 രൂപ, സാമ്പാര്‍ പരിപ്പ് - 65 രൂപ, മുളക് - 75 രൂപ, വെളിച്ചെണ്ണ 46 രൂപ 500 ഗ്രാം, മല്ലി - 79 രൂപ, കടല - 43 രൂപ, വന്‍പയര്‍ - 45 രൂപ എന്നിങ്ങനെയാണു മറ്റു സാധനങ്ങളുടെ വില. സപ്ലൈകോ വഴിയുള്ള സബ്‌സിഡി സാധന വിതരണം സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ വലിയ പങ്കാണു വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വിപണിയിൽ കൃത്രിമ വിലക്കയറ്റം സൃഷ്‌ടിക്കുന്നത് തടയാൻ പരിശോധന നടത്താൻ ലീഗൽ മെട്രോളജി വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
إرسال تعليق