മധ്യപ്രദേശ്:
മേഘാലയയില്‍ വെച്ച് കാണാതായ നവദമ്പതികളില്‍ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിഗൂഢത നീങ്ങുന്നു. ഭാര്യ സോനമാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ്.

ഘാസിപൂരിലെ ഒരു ധാബയില്‍ നിന്നാണ് അബോധാവസ്ഥയില്‍ പൊലീസ് ഭാര്യ സോനത്തെ കണ്ടെത്തിയത്. തുടര്‍ന്ന് ഘാസിപൂര്‍ മെഡിക്കല്‍ കോളേജിലേക്ക് ചികിത്സയ്ക്കായി കൊണ്ടു പോവുകായിരുന്നു. ഇവിടെ നിന്ന് യുവതി പൊലീസിന് മുന്നില്‍ കീഴടങ്ങിയതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തതായി മേഘാലയ ഡിജിപി ഇഡാഷിഷ നോണ്‍ഗ്രാംഗ് പറഞ്ഞു. ഒരാളെ ഉത്തര്‍പ്രദേശില്‍ നിന്നും മറ്റു രണ്ടു പേരെ ഇന്‍ഡോറില്‍ നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. യുവാവിനെ കൊലപ്പെടുത്താന്‍ സോനമാണ് തങ്ങള്‍ക്ക് കോണ്‍ട്രാക്ട് തന്നതെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.

കാണാതായെന്ന് പറയുന്ന ദിവസം ദമ്പതികളെയും മൂന്ന് യുവാക്കളെയും കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് അവകാശപ്പെട്ടിരുന്നു. അഞ്ച് പേരും രാവിലെ പത്ത് മണിയോടെ നോണ്‍ഗ്രിട്ടില്‍ നിന്നും മവ്‌ലാഖിയാട്ടിലേക്ക് കയറുന്നതാണ് കണ്ടതെന്നാണ് ഗൈഡ് പറഞ്ഞത്. അതിന് തലേദിവസം നോണ്‍ഗ്രിയാട്ട് ഇറങ്ങി വരുമ്പോള്‍ താന്‍ സഹായിക്കാമെന്ന് പറഞ്ഞെങ്കിലും ദമ്പതികള്‍ അത് നിരസിച്ച് മറ്റൊരു ഗൈഡിനെ സമീപിച്ചിരുന്നു. അതുകൊണ്ടാണ് ഇവരെ താന്‍ ഓര്‍ത്തിരുന്നതെന്നാണ് ഗൈഡ് പറഞ്ഞത്.

മധ്യപ്രദേശ് സ്വദേശികളായ ബിസിനസുകാരന്‍ രാജ രഘുവംശിയെയും ഭാര്യ സോനത്തെയുമാണ് മെയ് 23ന് മേഘാലയയില്‍ നിന്നും കണാതായത്. ഇരുവരും ഹണിമൂണ്‍ ആഘോഷിക്കാന്‍ എത്തിയതായിരുന്നു. എന്നാല്‍ 11 ദിവസത്തെ തിരച്ചിലിനൊടുവില്‍ രാജയുടെ മൃതദേഹം കണ്ടെത്തി. അപ്പോഴും സോനത്തെ കണ്ടെത്താനായില്ല. ഏറെ ദിവസത്തെ തെരച്ചിലിലും സോനത്തിന്റെ പൊടി പോലും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് പൊലീസിന് രാജയുടെ മരണത്തില്‍ സംശയങ്ങള്‍ തോന്നി തുടങ്ങിയത്.

രാജയെ ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലിനിടെയാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സമീപത്ത് നിന്ന് ഒരു പ്ലാസ്റ്റിക് പിടിയുള്ള മൂര്‍ച്ചയുള്ള കത്തിയും തകര്‍ന്ന നിലയില്‍ ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തിയിരുന്നു. ഇതോടെയാണ് കൊലപാതകമാണോ എന്ന സംശയം ഉയര്‍ന്നത്

ഇവര്‍ക്കായുള്ള തിരച്ചിലിനിടയില്‍ ഒരു കറുത്ത മഴക്കോട്ട് പൊലീസിന് ലഭിച്ചിരുന്നു. വ്യൂപോയിന്റിനടത്തു നിന്നാണ് കോട്ട് ലഭിച്ചത്. എന്നാല്‍ അത് സോനത്തിന്റെ തന്നെയാണോ എന്നും പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് സോനത്തെ ഘാസിപൂരില്‍ നിന്നും കണ്ടെത്തിയത്.

മേഘാലയയിലെ ഷില്ലോങ്ങിലെത്തിയ രാജയെയും സോനത്തെയും കാണാതാവുന്നത് ചിറാപുഞ്ചിയിലേക്കുള്ള യാത്രക്കിടെയാണ്. റോഡരികിലായാണ് ഇവര്‍ വാടകയ്‌ക്കെടുത്ത ബൈക്ക് കിടന്നത്. മെയ് 11നായിരുന്നു ഇരുവരുടെയും വിവാഹം. മെയ് 20നാണ് ഹണിമൂണ്‍ യാത്ര തുടങ്ങിയത്.

ഗുവാഹത്തിയിലെത്തി ഒരു ക്ഷേത്രം സന്ദര്‍ശിച്ചാണ് ഇവര്‍ മേഘാലയയിലേക്ക് പുറപ്പെട്ടത്. മെയ് 23നാണ് മകന്‍ അവസാനമായി ഫോണിലൂടെ താനുമായി ബന്ധപ്പെട്ടതെന്നാണ് അമ്മ പറഞ്ഞത്. ഇതിന് ശേഷം രണ്ട് പേരുടെ ഫോണുകളിലേക്ക് വിളിച്ചെങ്കിലും റിംഗ് ചെയ്തതല്ലാതെ എടുത്തില്ല. എന്നാല്‍ അടുത്ത ദിവസം മുതല്‍ ഫോണ്‍ സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞതെന്നും അമ്മ പ്രതികരിച്ചിരുന്നു.

Post a Comment

أحدث أقدم