പേരാമ്പ്ര:
നവംബർ 29 ന് കടിയങ്ങാട് മലബാർ ഇലക്ട്രിക്കൽസിൽ നിന്നും ഏഴു ലക്ഷം രൂപയുടെ ചെമ്പുവയറുകളും എർത്ത് വയറും മോഷണം നടത്തിയ പ്രതികൾ ദിവസങ്ങൾക്കുള്ളിൽ പേരാമ്പ്ര പോലീസിൻ്റെ പിടിയിൽ.
പ്രതികൾ തെളിവുകൾ ലഭിക്കാതിരിക്കാൻ വളരെ സമർത്ഥമായി നടത്തിയ മോഷണത്തിൽ കയ്യുറകൾ, മഴക്കോട്ട്, മാസ്ക് എന്നിവ ധരിച്ചും, മോഷണം നടത്തിയ ഭാഗങ്ങളിൽ മുളകു സ്പ്രേ അടിച്ചും , CCTV ക്യാമറകളും ഡിസ്പ്ലേയും നശിപ്പിച്ചതും അന്വേഷണം മുന്നോട്ടു കൊണ്ടു പോകുന്നതിൽ പോലീസിനെ വലച്ചിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ ഇ ബൈജുവിൻ്റെ നിർദ്ദേശപ്രകാരം പേരാമ്പ്ര DySP രാജേഷ് എം പി യുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ ജംഷിദിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സനദ് എൻ പ്രദീപ്, സജി ഷിനോബ് ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ് ടി, സിഞ്ചുദാസ്, സിവിൽ പോലീസ് ഓഫീസർ ജയേഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
പിന്നീട് നടത്തിയ പഴുതടച്ച അന്വേഷണത്തിൽ പ്രതികൾ ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞു കണ്ടെത്തുകയും തുടർന്ന് പ്രതികൾ കുറുവാ സംഘവുമായി ബന്ധമുള്ളവരാണെന്നു മനസിലാക്കുകയും ചെയ്തു. ഇവർ കോഴിക്കോട് അഴകൊടി ക്ഷേത്രത്തിനടുത്ത് തമിഴ് കോളനിയിലുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രതികൾ അവിടം വിട്ടു. പിന്നീട് ഫോൺ കേന്ദ്രീകരിച്ചു നടത്തിയ നീക്കത്തിൽ ഇൻസ്പെക്ടർ ജംഷിദ്, എസ് ഐ സനദ് എൻ പ്രദീപ് , വിനീഷ് ,സിഞ്ചു ദാസ് ,ബോബി എന്നിവർ ചേർന്ന് റോട്ടിൽ വെച്ച് മൽപിടുത്തത്തിലൂടെയാണ് പ്രതികളെ പിടികൂടി കീഴടക്കിയത്. കാരപ്പറമ്പിൽ കോട്ടേഴ്‌സിൽ താമസിക്കുന്ന മണിക്കുട്ടൻ മലപ്പുറം താനൂരിൽ താമസിക്കുന്ന അജയൻ എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്. നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ബാറ്ററികൾ മോഷണം നടത്തിയ ചില കേസുകൾ ഇവരെ പിടിച്ചതിലൂടെ തെളിഞ്ഞെന്നും മോഷണമുതലുകൾ മറ്റു സംസ്ഥാനങ്ങളിൽ വിൽക്കാറുണ്ടെന്നും പ്രതികൾ സമ്മതിച്ചതായും പോലീസ് പറഞ്ഞു. ക്രിമിനൽ പാശ്ചാത്തലമുള്ള ഇവർക്ക് മുമ്പും സമാനമായ കളവു കേസുകളുള്ളതായി പോലീസ് അറിയിച്ചു.

Post a Comment