തെഹ്റാൻ: കഴിഞ്ഞ 24 മണിക്കൂറിനിടെ അമ്പതിലധികം യു.എസ് യുദ്ധവിമാനങ്ങൾ ഇറാനിലേക്ക് നീങ്ങിയതായി അമേരിക്കൻ വാർത്താ ഏജൻസിയായ ആക്സിയോസ്. എഫ്- 35, എഫ്- 22, എഫ്- 16 എന്നിയ ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങളാണ് പശ്ചിമേഷ്യയിലേക്ക് നീങ്ങുന്നത്. ഇറാന് ചുറ്റും വ്യോമ- നാവിക വ്യൂഹം തീർക്കുകയാണ് യു.എസ്.
ചൊവ്വാഴ്ച ജനീവയിൽ നടന്ന യു.എസ്- ഇറാൻ ആണവ ചർച്ചയിൽ പുരോഗതി ഉണ്ടായതായി യു.എസ് ഉദ്യോഗസ്ഥർ പറഞ്ഞതിനുശേഷമാണ് യു. എസിന്‍റെ ഈ നീക്കം. ഇനിയും ചർച്ച ചെയ്യാനുണ്ട് എന്നും അവർ കൂട്ടിച്ചേർത്തിരുന്നു. രണ്ടാഴ്ച്ചക്കുള്ളിൽ പുതിയ നിർദേശങ്ങളുമായി അനുനയ ചർച്ചക്ക് തയ്യാറാണെന്ന് ഇറാനും അറിയിച്ചിരുന്നു. സൈനിക ഏറ്റുമുട്ടലിനുള്ള സാധ്യത സൂചിപ്പിക്കുന്നതാണ് യു.എസിന്‍റെ ഈ നടപടി.
ഈ മാസം ആദ്യം മസ്‌കറ്റിൽ നടന്ന ആദ്യ ചർച്ചകളേക്കാൾ ഭേദപ്പെട്ടതായിരുന്ന ചൊവ്വാഴ്ച്ച നടന്ന ചർച്ചയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി അറിയിച്ചിരുന്നു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിനുള്ള മാർഗ്ഗനിർദ്ദേശ തത്വങ്ങളിൽ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം ഭരണകൂടം അടിച്ചമർത്താൻ ശ്രമിക്കുന്നതിനിടെ യു.എസ് ഇറാന് സമീപം സൈനികരെ വിന്യസിച്ചിരുന്നു. യുദ്ധക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കനും ഇറാൻ ലക്ഷ്യമിട്ട് നീങ്ങിയിരുന്നു. തുടർന്നാണ് ആണവ ചർച്ചക്ക് ഇറാൻ സമ്മതിക്കുന്നത്.
ഫെബ്രുവരി ആദ്യ വാരത്തിൽ 12 എഫ്- 15 യുദ്ധവിമാനങ്ങൾ, എം. ക്യൂ -9 റീപ്പർ കോംബാറ്റ് ഡ്രോൺ, നിരവധി എ-10 സി തണ്ടർബോൾട്ട് II വിമാനങ്ങൾ എന്നിവ ജോർദാനിലെ മുവാഫാഖ് സാൾട്ടി എയർ ബേസിൽ എത്തിയതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.
യു.എസ്.എസ് ഡെൽബർട്ട് ഡി ബ്ലാക്ക് എന്ന മിസൈൽ നാശിനി കപ്പൽ ഈജിപ്തിലെ സൂയസ് കനാലിലൂടെ മെഡിറ്ററേനിയനിൽ നിന്ന് ചെങ്കടലിലേക്ക് സഞ്ചരിക്കുന്നതായും യു.എസ് നേവിയുടെ എം.ക്യൂ ഫോർ സി ട്രൈറ്റൺ നിരീക്ഷണ ഡ്രോൺ ഗൾഫ് മേഖലക്ക് മുകളിലൂടെ പ്രവർത്തിക്കുന്നതായും ഉപഗ്രഹ ചിത്രങ്ങളിൽ കാണാം. യു. എസ് ഈ മേഖലയിലേക്ക് രണ്ടാമത്തെ വിമാനവാഹിനിക്കപ്പലും അയച്ചിട്ടുണ്ട്.

إرسال تعليق