നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. 78.27 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഉയർന്ന പോളിങ് ശതമാനം തുണയ്ക്കുമെന്നാണ് മൂന്ന് മുന്നണികളുടെയും അവകാശവാദം. 1987 ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്ങാണ് 16-ാം കേരള നിയമസഭയിലേക്ക് നടന്നത്. പാലക്കാട്ടെ ചിറ്റൂരിലാണ് ഉയർന്ന പോളിങ്. കുറവ് പത്തനംതിട്ടയിലെ റാന്നിയിലാണ്.


പോളിംഗ് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ വിജയ സാധ്യത പരിശോധിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഞായറാഴ്ച ചേരും. മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും നൽകുന്ന കണക്ക് പരിശോധിച്ച് നിഗമനങ്ങളിൽ എത്തിച്ചേരും. 80 സീറ്റിനു മുകളിൽ നേടി ഭരണ തുടർച്ച ഉണ്ടാകുമെന്ന പ്രാഥമിക വിലയിരുത്തലിലാണ് സിപിഐഎം സംസ്ഥാന നേതൃത്വം. ഉയർന്ന പോളിംഗ് ശതമാനം തിരിച്ചടി ഉണ്ടാക്കില്ലെന്നാണ് നേതാക്കൾ പങ്കുവെക്കുന്ന പ്രതീക്ഷ.

അന്തിമ കണക്കിനായി ഇനിയും കാത്തിരിക്കണം. സർവീസ് വോട്ടുകൾ, പോസ്റ്റൽ വോട്ടുകൾ, എന്നിവയുടെ കണക്കു കൂടി ചേർക്കപ്പെടുന്നതോടെ വോട്ടു ശതമാനത്തിൽ ചെറിയ വർധന വന്നേക്കാം. അതേസമയം, കേരളത്തോടൊപ്പം വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. പുതുച്ചേരിയിൽ 89.87 ശതമാനമാണ് പോളിങ്,അസമിൽ 85.65% വോട്ടർമാരാണ് വിധിയെഴുതിയത്.

Post a Comment

Previous Post Next Post