ഡൽഹി ജന്തർ മന്തറിലെ കോക്രോച്ച് ജനതാപാർട്ടിയുടെ സമരവേദിയിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ. കേന്ദ്രമന്ത്രിമാരുടെ വീട്ടിലേക്കോ ഓഫീസിലേക്കോ ചർച്ചയ്ക്കില്ലെന്ന് സിജെപി വക്താവ് സൗരവ് ദാസ് പ്രതികരിച്ചു. ചർച്ചക്കായി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് വേദി നിർദേശിച്ചിരുന്നു എന്നാൽ കേന്ദ്രം അതിന് തയ്യാറല്ല. നിഷ്പക്ഷമായ വേദിയിൽ മാത്രമേ ചർച്ച നടത്തൂ. ജെ പി നഡ്ഡയുടെ വീട്ടിലേക്ക് ചർച്ചയ്ക്കായി പോകില്ല. കഴിഞ്ഞ തവണ ചർച്ചയ്ക്ക് പോയപ്പോൾ പൊലീസ് സമരക്കാരെ ആക്രമിച്ചു. അത് ആവർത്തിക്കാൻ ഇനി അനുവദിക്കില്ല. ചർച്ചയ്ക്ക് ഇനിയൊരു സാധ്യതയും ഇല്ലെന്നും സൗരവ് ദാസ് കൂട്ടിച്ചേർത്തു.
അതേസമയം, ആശുപത്രിയിൽ കഴിയുന്ന സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് അഭ്യർഥനയുമായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ രംഗത്തെത്തി. അങ്ങയുടെ ഈ ത്യാഗം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പ്രചോദനമായിട്ടുണ്ട്. ജൂലൈ 20-ന്, അങ്ങയ്ക്കും ഈ പ്രസ്ഥാനത്തിനും ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് യുവാക്കൾ എത്തിയിരുന്നു. ഏതെങ്കിലും ഒരു വ്യക്തിയേക്കാൾ വലുതാണ് ഈ പോരാട്ടമെന്നും വിദ്യാർഥികൾ നീതി അർഹിക്കുന്നുണ്ടെന്നും അങ്ങ് തെളിയിച്ചു കഴിഞ്ഞു. എന്നാൽ ഇപ്പോൾ, അങ്ങയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അങ്ങയുടെ നിരാഹാര സമരം അവസാനിക്കുന്നതോടെ ഈ പോരാട്ടം അവസാനിക്കില്ലെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു. പരീക്ഷാ നടത്തിപ്പിലെ നീതിക്കായി ഞങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നത് വരെ പ്രതിഷേധങ്ങൾ തുടരുകയും ഈ പോരാട്ടം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും
ഈ പോരാട്ടം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. ഇത് സജീവമായി നിലനിർത്താൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യുമെന്നും അഭിജിത്ത് ദീപ്കെ പ്രസ്താവനയിലൂടെ അറിയിച്ചു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന പ്രതിഷേധത്തിലായി സമരക്കാർക്കെതിരെ പത്തോളം കേസുകളാണ് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾക്ക് എതിരായ പൊലീസ് നടപടിയിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഡൽഹിയിലെ തെരുവുകൾക്ക് പുറമെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. പിസിസികളുടെ നേതൃത്വത്തിൽ മാർച്ചുകളും ധർണകളും നടത്താനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്.

Post a Comment