വേളം പഞ്ചായത്തിലെ തരിശുപാടങ്ങൾ ഇനി കതിരണിയും. 
നെൽവയലുകളിൽ കാർഷികസമൃദ്ധി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് ആരംഭിച്ച കതിരണി പദ്ധതിക്ക് പഞ്ചായത്തിൽ തുടക്കമായി. 13 പാടശേഖരങ്ങളായി 318 ഹെക്ടർ നെൽവയലുകളാണ് പഞ്ചായത്തിലുള്ളത്. ഇതിൽ 130 ഹെക്ടറിലാണ് കൃഷി നടത്തുന്നത്. തരിശായി കിടക്കുന്ന 188 ഹെക്ടർ വയലും പദ്ധതിയുടെ ഭാഗമായി കൃഷിക്ക് അനിയോജ്യമാക്കും.

പദ്ധതിയുടെ ഭാഗമായി തുലാറ്റുനടയിലും നാരായണിപ്പാലത്തും തടയണ നിർമിച്ചിട്ടുണ്ട്. ഇതിനുപുറമെ പദ്ധതിയുടെ ഭാഗമായി ടൂറിസം സാധ്യതയും ഉപയോഗപ്പെടുത്തും. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ പാടശേഖരങ്ങളും മനോഹരമായ തുരത്തുകളും കാണാൻ സന്ദർശകരെത്തുന്ന വിധം വേണ്ട ക്രമീകരണങ്ങളൊരുക്കും.  ദേശാടനപ്പക്ഷികൾ ധാരാളമായി എത്തുന്ന സ്ഥലം കൂടിയാണിവിടം. ശുദ്ധജല മത്സ്യകൃഷിയിലൂടെ കർഷകർക്ക് വരുമാനമുണ്ടാക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.

തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് കതിരണി. കൃഷി വകുപ്പ്, കേരള സർക്കാർ, തൊഴിലുറപ്പ് പദ്ധതി, ഹരിത കേരള മിഷൻ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരുവർഷത്തിനുള്ളിൽ  ഭൂമി തരിശുരഹിതമാക്കുകയാണ്‌ ലക്ഷ്യം.

Post a Comment

Previous Post Next Post