കൊച്ചി: സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബർ മുതൽ ചാക്കിന് 50 രൂപയോളം ഉയർത്തും. നിലവിൽ കയറ്റുകൂലിയും ഇറക്കുകൂലിയും ഉൾപ്പെടെ ബ്രാൻഡഡ് സിമന്റുകൾ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വിൽക്കുന്നത്. സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളിൽ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിർമാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.


നിർമാണങ്ങൾക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിർമിക്കാൻ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വർധിച്ചതാണ് വില ഉയർത്താൻ കാരണം. ബിസിനസ് കുറഞ്ഞുനിൽക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയിൽ സിമന്റ് വില കൂടി ഉയർത്തിയാൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നാണ് കെട്ടിട നിർമാതാക്കൾ പറയുന്നത്. വില ഉയരുന്നതോടെ കരാർ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവർക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വർഷത്തോളമായി സിമന്റ് വിലയിൽ കാര്യമായ വർധന ഉണ്ടായിട്ടില്ലെന്നാണ് നിർമാതാക്കൾ പറയുന്നത്. ഉത്പാദനച്ചെലവ് ഉയർന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോൾ വില കൂട്ടാതെ വിപണിയിൽ പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്ന് നിർമാതാക്കൾ അറിയിച്ചു.



നിർമാണച്ചെലവ് ഉയരും


സിമന്റ് വില വർധിക്കുന്നതോടെ നിർമാണച്ചെലവ് ഗണ്യമായി വർധിക്കും. കേരളത്തിൽ നിലവിൽ നിർമാണ മേഖല മന്ദഗതിയിലാണ്. മഴസീസൺ കഴിയുന്നതോടെ നിർമാണ മേഖല ഉണരും. എന്നാൽ, സീസണിനു മുൻപ് ഇത്തരത്തിൽ വില വർധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവർധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബിൽഡർമാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Post a Comment

أحدث أقدم