കോട്ടയം : തട്ടം വിവാദത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത് ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന നിലയിൽ താൻ ഏറ്റെടുക്കുന്നുവെന്നും പാർട്ടി നിലപാടാണ് തന്റെയും നിലപാടെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാർ അറിയിച്ചു.
 മലപ്പുറത്ത് നിന്നുള്ള പുതിയ പെൺകുട്ടികൾ തട്ടം തലയിലിടാൻ വന്നാൽ വേണ്ടായെന്ന് പറയുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്ന്  തിരുവനന്തപുരത്ത് നടന്ന നാസ്തിക സമ്മേളനത്തിൽ അനിൽകുമാർ പ്രസംഗിച്ചത് വിവാദമായതോടെ, സി.പി.എം സംസ്ഥാന സെക്രട്ടറി പരാമർശത്തിനെതിരെ രംഗത്തുവന്നിരുന്നു. 'വസ്ത്രധാരണം വ്യക്തിയുടെ ജനാധിപത്യ അവകാശമാണെന്നും അതിലേക്ക് കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കേണ്ടതില്ലെന്നുമായിരുന്നു'  സി.പി.എം നിലപാടായി സെക്രട്ടറി വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് എം.വി ഗോവിന്ദൻ മാസ്റ്റർ നൽകിയ വിശദീകരണം തന്റെ നിലപാടാണെന്നും പാർട്ടി ചൂണ്ടിക്കാട്ടിയത് ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന നിലയിൽ ഏറ്റെടുക്കുന്നുവെന്നും വ്യക്തമാക്കി അനിൽകുമാർ ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

എസ്സൻസ് സമ്മേളനത്തിൽ അവർ ഉന്നയിച്ച ഒരുവിഷയത്തോട് ഞാൻ നടത്തിയ മറുപടിയിൽ പാർടി സംസ്ഥാന സെക്രട്ടറി സ: എം വി ഗോവിന്ദൻ മാസ്റ്റർ നൽകിയ വിശദീകരണം എന്റെ നിലപാടാണ്. കേവല യുക്തിവാദത്തിനെതിരെയും ഫാസിസ്റ്റ്  തീവ്രവാദ രാഷ്ട്രീയങ്ങൾക്കെതിരെയും എല്ലാവരേയും അണിനിരത്തേണ്ട സമരത്തിൽ ഒരുമിക്കാൻ പാർട്ടി നൽകിയ വിശദീകരണം വളരെ സഹായിക്കും. പാർടി ചൂണ്ടിക്കാട്ടിയത് ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന നിലയിൽ ഞാൻ ഏറ്റെടുക്കുന്നു.

Post a Comment

Previous Post Next Post