അമ്മാൻ: ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാതെ പശ്ചിമേഷ്യയിൽ സമാധാനം ഉണ്ടാകില്ലെന്ന് ജോർദാൻ രാജാവ് അബ്ദുല്ല. രണ്ട് രാഷ്ട്രമെന്ന ആശയം തന്നെയാണ് പരിഹാരമെന്നും ജോർദാൻ രാജാവ് വ്യക്തമാക്കി.
ജോർദാൻ പാർലമെന്‍റ് സമ്മേളനത്തിന് തുടക്കം കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
1967ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചെടുത്ത ഭൂമിയിൽ പരമാധികാര ഫലസ്തീൻ രാഷ്ട്രം നിലവിൽ വരാതെ മേഖലയിൽ സ്ഥിരതയും സുരക്ഷയും സമാധാനവും സംജാതമാകില്ല. കിഴക്കൻ ജറുസലമിനെ തലസ്ഥാനമാക്കണം. യുദ്ധത്തിന്‍റെ ഇരകളായി നിരപരാധികൾ കൊല്ലപ്പെടുന്നത് അവസാനിപ്പിക്കണമെന്നും ജോർദാൻ രാജാവ് ചൂണ്ടിക്കാട്ടി.
ജോർദാൻ രാജാവാണ് പടിഞ്ഞാറൻ രാജ്യങ്ങളുമായും പ്രാദേശിക നേതാക്കളുമായും മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. യു.എസ് പ്രസിഡന്‍റ് ജോ ബൈഡനുമായി അബ്ദുല്ല രാജാവ് ഫോണിൽ സംസാരിച്ചു. അമ്മാനിലെത്തുന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനുമായി ജോർജാന്‍റെ ആശങ്കകൾ അറിയിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം, ഫലസ്തീൻ-ഇസ്രായേൽ സംഘർഷം ഒരാഴ്ചയിലേക്ക് കടക്കുകയാണ്. അഞ്ച് ദിവസം പിന്നിട്ടപ്പോൾ ഹമാസിന്റെ ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവർ 1200 ആയി. 3007 പേർക്ക് പരിക്കേറ്റു. ഗസ്സയിൽ മാത്രം 1055 പേർ കൊല്ലപ്പെടുകയും 5184 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പരിക്കേറ്റവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
ബുധനാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗസ്സയിലെയും ഖാൻ യൂനിസിലെയും നിരവധി വീടുകൾ തകർന്നു. വ്യോമാക്രമണത്തിന് തിരിച്ചടിയായി ഹമാസിന്റെ അൽ ഖസ്സാം ബ്രിഗേഡ് ഇസ്രായേലിലെ ബെൻഗൂരിയൻ വിമാനത്താവളത്തിനു നേരെ ബുധനാഴ്ചയും മിസൈലാക്രമണം നടത്തി. ലബനാനിൽ നിന്ന് ഹിസ്ബുല്ലയും ഇസ്രായേലിലേക്ക് മിസൈൽ തൊടുത്തു. ഇസ്രായേൽ സൈന്യം പ്രത്യാക്രമണം നടത്തി.
إرسال تعليق