ന്യൂഡല്‍ഹി: കണിച്ചുകുളങ്ങര കൊലക്കേസിലെ പ്രതി സജിത്ത് ഹൃദയമില്ലാത്ത ക്രൂരനായ കുറ്റവാളിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സജിത്തിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സജിത്ത് നീതിവ്യവസ്ഥയുടെ ദയ അര്‍ഹിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

കണിച്ചുകുളങ്ങര കേസില്‍ ശിക്ഷിക്കപ്പെട്ട സജിത്ത് ജാമ്യം തേടിയാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. പതിനെട്ടുവര്‍ഷമായി താന്‍ ജയിലിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു കേസിലെ ആറാംപ്രതിയായ സജിത്തിന്റെ ആവശ്യം. എന്നാല്‍, സജിത്തിന്റെ ഹര്‍ജിയെ ശക്തമായി എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ബിസിനസ് പക പോക്കലിന് നടത്തിയ ക്രൂരകൊലപാതകമായിരുന്നു കണിച്ചുകുളങ്ങരയിലേതെന്നും പകയില്‍ നിരാപരാധികള്‍ വരെ കൊല്ലപ്പെട്ടെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

സജിതിത്തിന്റെയടക്കം ജാമ്യാപേക്ഷകളില്‍ സുപ്രീംകോടതി ഇനി അന്തിമവാദം കേള്‍ക്കും. ഹര്‍ജികള്‍ ജനുവരി 17-ലേക്ക് മാറ്റി. ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായാണ് ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

Post a Comment

Previous Post Next Post