തിരുവനന്തപുരം :
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തലിന് ജാമ്യമില്ല. രാഹുലിനെ കോടതി ഈ മാസം 22 വരെ റിമാൻഡ് ചെയ്തു. നേരത്തെ രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നവേളയിൽ രാഹുലിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും വീണ്ടും വൈദ്യപരിശോധന നടത്തണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് കോടതി നിർദേശത്തെ തുടർന്ന് രണ്ടാമതും നടത്തിയ വൈദ്യപരിശോധനയിലും രാഹുലിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷയിൽ തീർപ്പ് കലിപ്പിച്ചത്. രാഹുലിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും.
നവകേരളയാത്രക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐയും മുഖ്യമന്ത്രിയുടെ ഗൺമാനും ചേർന്ന് ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചത്.
മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എം.എൽ.എ, എം.വിൻസെന്റ് എന്നീ കണ്ടാലറിയുന്ന അഞ്ഞൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. ഈ കേസിൽ നാലാം പ്രതിയായ രാഹുലിനെ ഇന്ന് രാവിലെയാണ് വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
إرسال تعليق