കൊച്ചി:
കേരളത്തിൽ സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് അഞ്ച് രൂപയുടെ കുറവ് മാത്രമാണ് ഇന്നുണ്ടായത്. ഗ്രാമിന്റെ വില 9230 രൂപയായാണ് കുറഞ്ഞത്. പവന്റെ വില 40 രൂപ കുറഞ്ഞ് 73,840 രൂപയായി കുറഞ്ഞു.
അന്താരാഷ്ട്ര വിപണിയിലും സ്വർണവിലയിൽ നേരിയ ഇടിവുണ്ടായി. സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.2 ശതമാനം ഇടിഞ്ഞ് 3,362.29 ഡോളറായാണ് ഇടിഞ്ഞത്. ഗോൾഡ് ഫ്യൂച്ചർ നിരക്കുകൾ 0.2 ശതമാനം ഇടിഞ്ഞ് 3,378 ഡോളറായി കുറഞ്ഞു.
ഇറാനിൽ യു.എസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണികൾ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ബോംബെ സൂചിക സെൻസെക്സ് 600 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരംനടത്തുന്നത്. നിഫ്റ്റി 180 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.
എല്ലാ സെക്ടറുകളും നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. ഐ.ടി ഓഹരികൾക്കാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. ഇൻഫോസിസ്, ടി.സി.എസ്, എച്ച്.സി.എൽ ടെക്, ശ്രീറാം ഫിനാൻസ് എന്നിവക്കാണ് കനത്ത നഷ്ടമുണ്ടായത്. കഴിഞ്ഞ ദിവസത്തെ യു.എസിന്റെ ആക്രമണമാണ് ഓഹരി വിപണിയിലെ തിരിച്ചടിക്കുള്ള പ്രധാനകാരണം.
യു.എസിന്റെ ഇറാൻ ആക്രമണത്തിന് പിന്നാലെ എണ്ണവിലയും കുതിച്ചുയർന്നിരുന്നു. ബ്രെന്റ്, ഡബ്യു.ടി.ഐ ക്രൂഡോയിലിന്റെ വിലയാണ് വർധിച്ചത്. ബ്രെന്റ് ക്രൂഡോയിലിന്റെ വില 2.2 ശതമാനം ഉയർന്ന് ബാരലിന് 79.20 ഡോളറായി ഉയർന്നു. ഡബ്യു.ടി.ഐ 2.1 ശതമാനം 75.68 ഡോളറായി.
إرسال تعليق