തിരുവനന്തപുരം: തെക്കൻ ഗുജറാത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. മറ്റൊരു ചക്രവാതച്ചുഴി വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കലിന് മുകളിലും സ്ഥിതിചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത അഞ്ചുദിവസം കേരളത്തിൽ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. അതുപോലെ ഇന്നും നാളെയും കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40-60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു.
നിലവിൽ കാറ്റും മഴയും ശക്തമാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും.
കോഴിക്കോട് മടവൂരിൽ തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ മിന്നൽ ചുഴലിയിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. മടവൂര്‍, പൈമ്പാലശ്ശേരി, മുട്ടാന്‍ചേരി തുടങ്ങിയ ഇടങ്ങളിലാണ് മിന്നൽചുഴലി രൂപപ്പെട്ടത്. നിരവധി മരങ്ങൾ കടപുഴകി വീണു. 12 ഓളം വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ വീണിട്ടുണ്ട്.
പലയിടത്തും വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. കടലോരമേഖലകളിലും ശക്തമായ കാറ്റുണ്ട്. തുടർന്ന് കോഴിക്കോട് ബീച്ചിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ശക്തമായ കാറ്റിൽ കോഴിക്കോട് കോർപറേഷനിലെ ഫ്രണ്ട് ഓഫിസിനു മുന്നിലെ ഗ്ലാസ് ഡോർ തകർന്നു.
ശക്തമായ മഴ തുടരുന്നതിനാൽ നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കടലാക്രമണവും രൂക്ഷമായേക്കും.
Post a Comment