തിരുവനന്തപുരം:
സംസ്ഥാനത്തെ നെല്‍വയലുകളുടെ ഡേറ്റ ബാങ്ക് ശുദ്ധീകരിച്ച് അന്തിമമാക്കാന്‍ നടപടി. ബുധനാഴ്ച റവന്യൂമന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ തദ്ദേശമന്ത്രി എം.ബി. രാജേഷ്, കൃഷിമന്ത്രി പി. പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗമാണ് ഡേറ്റ ബാങ്ക് ശുദ്ധീകരിച്ച് അന്തിമമാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയത്.
2008ലെ ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ് ഡേറ്റ ബാങ്ക് പ്യൂരിഫിക്കേഷനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുക. കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആൻഡ് എന്‍വയണ്‍മെന്റ് സെന്ററിനാണ് നിര്‍വഹണ ചുമതല. നിലവില്‍ തദ്ദേശ വകുപ്പ് നല്കിയ 500 ഡേറ്റ ബാങ്കുകളില്‍ നിന്നും 486 എണ്ണവും ശുദ്ധീകരിച്ച് ബന്ധപ്പെട്ട കൃഷിഭവനുകള്‍ക്ക് നല്‍കിയിട്ടുണ്ട്.
ശേഷിക്കുന്ന ഡേറ്റ ബാങ്കുകളുടെ സംശുദ്ധീകരണമാണ് മൂന്നുമാസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനായി കാര്‍ഷിക അഭിവൃദ്ധി ഫണ്ടില്‍ നിന്നും 230.80 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി.
ഡേറ്റ ബാങ്കുകളുടെ സംശുദ്ധീകരണം പൂര്‍ത്തിയാക്കിയാല്‍ തെറ്റായി ഇതിൽ ഉള്‍പ്പെട്ട ഭൂമി ഒഴിവാക്കപ്പെടും. ഈ ഭൂമികള്‍ക്ക് തരംമാറ്റുന്നതിനായി ഫോം നമ്പര്‍ അഞ്ചില്‍ അപേക്ഷിക്കേണ്ട സാഹചര്യം ഒഴിവാക്കപ്പെടുകയും ചെയ്യും. ഇതിലൂടെ ഭൂമി തരംമാറ്റാൻ അപേക്ഷ നല്‍കിയിട്ടുള്ളവർക്ക് ആശ്വാസമാകും.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്ന 2008 വര്‍ഷം അടിസ്ഥാനമാക്കിയാണ് ഡേറ്റ ബാങ്ക് തയാറാക്കുന്നത്. 2008ല്‍ നിലമായി കിടന്ന ഭൂമി അതിനുശേഷം നികത്താന്‍ പാടില്ലെന്നാണ് വ്യവസ്ഥ. ആയതിനാല്‍ 2008ല്‍ നിലമായി കിടന്ന ഭൂമിയുടെ പട്ടികയാണ് തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ തയാറാക്കി ഡേറ്റ ബാങ്കായി വിജ്ഞാപനം ചെയ്യുന്നത്.
2008ല്‍ തിടുക്കപ്പെട്ട് തയാറാക്കിയതുമൂലം ധാരാളം അപാകതകള്‍ കടന്നുകൂടി. ഇത് പരിഹരിക്കുന്നതിനായാണ് സാങ്കേതികവിദ്യയുടെയും സാറ്റലൈറ്റ് ഇമേജിന്റെയും സഹായത്തോടെ, ഡേറ്റ ബാങ്കുകള്‍ ശുദ്ധീകരിക്കുന്നത്. ഡേറ്റ ബാങ്കുകള്‍ അന്തിമമാകുന്നതോടെ, സംസ്ഥാനത്ത് അനധികൃത നെല്‍വയല്‍ നികത്തലിന് ശാശ്വത പരിഹാരവുമാകും.
Post a Comment