സുൽത്താൻ ബത്തേരി: കേരളത്തിന്റെ മാതൃഭാഷയായ മലയാളം ഭാഷാധിനിവേശം എന്ന പ്രശ്നം വലിയതോതിൽ നേരിടുന്നു എന്ന ‘മലയാളഭാഷ നിലനിൽപ്പും പുരോഗതിയും’ എന്ന പുസ്തകത്തിലെ അഡ്വ തങ്കച്ചന്റെ കണ്ടെത്തൽ തീർത്തും പ്രസക്തവും യാഥാർഥ്യവുമാണെന്നും ഭാഷാധിനിവേശ പ്രവണതകളെ ഫലപ്രദ മായി ചെറുക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ മലയാളമെന്ന മാതൃഭാഷയെ നിലനിർത്താൻ കഴിയു എന്നും പ്രൊഫസർ എം.എൻ. കാരശ്ശേരി പറഞ്ഞു. സുൽത്താൻ ബത്തേരി ടൗൺ ഹാളിൽ അഡ്വക്കറ്റ് തങ്കച്ചൻ രചിച്ച ‘മലയാളഭാഷ നിലനിൽപ്പും പുരോഗതിയും’ ‘പുരോസ്ഥിരചിന്ത ആശയവും പ്രയോഗവും’ എന്നീ രണ്ട് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാതൃഭാഷയെ വിസ്മരിക്കുന്ന മലയാളി ഭാഷാപരമായി മേലാള കീഴാള മനോഭാവം വെച്ചുപുലർത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. മിടുക്കരായ വിദ്യാർത്ഥികൾക്ക് പോലും മലയാളഭാഷ ശരിയായി എഴുതാനും വായിക്കാനും കഴിയാത്തത് ഏറെ നിരാശ ഉണ്ടാക്കുന്നു എന്നും പെറ്റമ്മയെ പോലെ പരിഗണിക്കപ്പെടാൻ യോഗ്യയായ മാതൃഭാഷയെ ഭാഷാധിധിനിവേശ പ്രവണതകളിൽനിന്നും നാശത്തിൽ നിന്നും ഫലപ്രദമായി ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ‘മലയാളഭാഷ നിലനിൽപ്പും പുരോഗതിയും’ എന്ന പുസ്തകം ശരിയായ വഴികാട്ടിയായി നിലനിൽക്കുന്നു എന്നും എം എൻ കാരശ്ശേരി കൂട്ടിച്ചേർത്തു. ചടങ്ങ് ഉദ്ഘാടനം ചെയ്ത സുൽത്താൻ ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ, അഡ്വക്കറ്റ് തങ്കച്ചൻ, ശരിയായ പരിസ്ഥിതി സംരക്ഷണം ശരിയായ വികസനം എന്നീ മേഖലകളിൽ നടത്തിവരുന്ന പഠനങ്ങളും ഗവേഷണങ്ങളും സമൂഹത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നതിന് പര്യാപ്തമാണ് എന്ന് നിരീക്ഷിച്ചു. വന്യമൃഗ ശല്യം അവസാനിപ്പിക്കുന്നത് ഉൾപ്പെടെ വരുന്ന മേഖലകളിൽ അഡ്വക്കറ്റ് തങ്കച്ചൻ നടത്തിവരുന്ന പ്രവർത്തനങ്ങൾ സ്തുത്യർഹമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ അബ്ദുൽ കലാം ആസാദ് കോഴിക്കോട് ഡോക്ടർ മിനി ഉതുപ്പ് നൂൽപ്പുഴ എന്നിവരെ പരിപാടിയിൽ ആദരിച്ചു അബ്ദുൽ കലാം ആസാദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജുനൈദ് കൈപ്പാണി, പ്രൊഫസർ താരാ ഫിലിപ്പ്, ഫാദർ സിജു കുര്യാക്കോസ്, കെ ജെ ദേവസ്യ, സി പി അഷ്റഫ് തോമസ് വടക്കനാട്, അഡ്വക്കറ്റ് തങ്കച്ചൻ, മുജീബ് റഹ്മാൻ അഞ്ചു കുന്ന് എന്നിവർ സംസാരിച്ചു.
Post a Comment