തിരുവമ്പാടി:
 2024-25 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് പുരസ്ക്കാരം അവാര്‍ഡ് തിരുവനന്തപുരം ടാഗോർ ഹാളിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിൽ നിന്നും ഏറ്റുവാങ്ങി, ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിച്ചു.

ജില്ലയിൽ 99.6 % മാർക്കോടെ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം ഒന്നാം സ്ഥാനവും, HWC വിഭാഗത്തിൽ 99% മാർക്കോടെ  പൊന്നാങ്കയം ജനകീയ ആരോഗ്യ കേന്ദ്രവും ഒന്നാം സ്ഥാനവും നേടി. തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം ചരിത്രവിജയം കരസ്ഥമാക്കിയിരിക്കയാണ്.


 സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്.


കേരളത്തിലെ ജില്ലാ ആശുപത്രി മുതൽ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വരെയുള്ള തെരഞ്ഞെടുക്കപ്പെട്ട മികച്ച ആശുപത്രികൾക്കാണ് കായകൽപ്പ് അവാർഡുകൾ നൽകുന്നത്.
ആശുപത്രികളിൽ വിവിധ തലങ്ങളിലുള്ള പരിശോധനകൾ നടത്തി കായകൽപ്പ് അവാർഡ് കമ്മിറ്റിയാണ് ഏറ്റവും മികച്ച ആശുപത്രിയെ തിരഞ്ഞെടുക്കുന്നത്.


കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും  ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഗുണനിലവാര മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിനും വേണ്ടി, സംസ്ഥാന സർക്കാരിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ഫണ്ടുകളും പൊതുജനങ്ങളിൽ നിന്നുള്ള സംഭാവനകളും, വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹായവും വിനിയോഗിച്ചു.

2023 ൽ രാജ്യത്തെ മികച്ച FHC യ്ക്കുള്ള NQAS  അവാർഡും രണ്ടു തവണ KASH (Kerala Accreditation Standards for Hospitals ) അവാർഡും ഈ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്.

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ച ഈ  അംഗീകാരം ആശുപത്രിയുടെ വികസനത്തിനും പൊതുജനക്ഷേമത്തിനും വളരെയധികം പ്രയോജനപ്പെടുമെന്നും ജീവനക്കാരുടെ കൂട്ടായ്മയുടെയും  അർപ്പണബോധത്തിന്റെയും വിജയം കൂടിയാണ് ഈ നേട്ടമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസനും മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ അറിയിച്ചു.

അവാർഡ് ദാന ചടങ്ങിൽ എൻ എച്ച് എം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.ഷാജി സി.കെ,  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസൺ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജു അമ്പലത്തിങ്ങൽ ,മെഡിക്കൽ ഓഫീസർ ഡോ കെ വി പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ  എം സുനീർ, ജില്ലാ ക്വാളിറ്റി ഓഫീസർ ടി ആർ സൗമ്യ, പിആർഒ ഷിജു 
പഞ്ചായത്ത് ജീവനക്കാരൻ ജിൻസ് ജോൺ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post