തിരുവമ്പാടി :
ഏറെ നാളത്തെ ആശുപത്രി വാസത്തിനു ശേഷം ഡിസ്ചാർജ് ചെയ്യപ്പെട്ട മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവും കൊടുവള്ളി എംഎൽഎയുമായ ഡോ. എം.കെ മുനീർ ഇന്നലെ രാത്രിയോടെ വീട്ടിലെത്തി.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുനീറിന് ഹൃദയാഘാതം സംഭവിച്ചതോടെ ഗുരുതരാവസ്ഥയിലേക്ക് മാറുകയായിരുന്നു. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലും ഐസിയുവിലും മുറിയിലുമായി മൂന്നാഴ്ചയിലേറെ നീണ്ട ചികിത്സക്ക് ശേഷമാണ് അദ്ദേഹം വീടണയുന്നത്. ഡോക്ടർമാർ നിർദേശപ്രകാരം തൽകാലം വീട്ടിൽ വിശ്രമം തുടരും.
ആശുപത്രിയിലെ ഗുരുതരമായ ചികിത്സാ ഘട്ടത്തിൽ തനിക്ക് വേണ്ടി പ്രാർത്ഥിച്ചവരോട് ഡോ. എം കെ മുനീർ എംഎൽഎ സോഷ്യൽ മീഡിയ വഴി നന്ദി രേഖപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം ചുവടെ:
സർവ്വശക്തനായ നാഥന് സ്തുതി.
പ്രിയപ്പെട്ടവരെ,
നിങ്ങൾ ചൊരിഞ്ഞ സ്നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി പറയാൻ എനിക്ക് വാക്കുകളില്ല.
ജീവിതം ഒരു പ്രയാണമാണ്; ചിലപ്പോഴത് തീർത്തും അപ്രതീക്ഷിതമായ വഴിത്തിരിവുകളിലേക്ക് നമ്മെ നയിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ എന്റെ ഹൃദയമിടിപ്പ് നിലച്ചുപോയതുപോലെയുള്ള ആ നിമിഷത്തിലും, നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥനകൾ ഒരു കവചം പോലെ എന്നെ പൊതിഞ്ഞു നിന്നു. ആശുപത്രിയുടെ വാതിലുകൾ കടന്ന് ഇന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ, ഒരു ജനത എന്നോട് കാണിച്ച സ്നേഹത്തിനും കരുതലിനും കാരുണ്യത്തിനും അനിർവചനീയമായ കടപ്പാട് അറിയിക്കുന്നു.
ഈ അത്യാസന്ന ഘട്ടത്തിൽ എന്റെ ജീവൻ രക്ഷിക്കാൻ രാവും പകലും പോലെ പ്രവർത്തിച്ച മെയ്ത്ര ആശുപത്രിയിലെ ഡിപ്പാർട്ട്‌മെന്റ് എച്ച്.ഓ.ഡിമാർ, അനുബന്ധ ഡോക്ടർമാർ, നഴ്സുമാർ, ആശുപത്രി മാനേജ്‌മെൻ്റ്, ജി.ഡി.എ. സ്റ്റാഫുകൾ, ആരോഗ്യ മേഖലയിലെ മറ്റു പ്രിയപ്പെട്ടവർ ഇവരെ ഞാൻ ഈ അവസരത്തിൽ കൃതജ്ഞതയോടെ ഓർക്കുന്നു.
അതുപോലെ, എന്റെ രോഗവിവരം അറിഞ്ഞ് ലോകത്തിന്റെ നാനാഭാഗത്തുനിന്നും പ്രാർത്ഥനകൾ കൊണ്ടും സ്നേഹം കൊണ്ടും എന്നെ പുതച്ചു മൂടിയ പ്രിയപ്പെട്ടവർ, സഹപ്രവർത്തകർ, പണ്ഡിതന്മാർ, ഗുരുതുല്യരായ രാഷ്ട്രീയ നേതാക്കൾ, സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ, എല്ലാ മതസംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്ത്യക്ക് അകത്തും പുറത്തും നടന്ന ശക്തമായ പ്രാർത്ഥനകളാണ് യഥാർത്ഥത്തിൽ എനിക്ക് പുതുജീവൻ നൽകി, മറ്റൊരു ജന്മം പോലെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിച്ചു.
അതിജീവനത്തിന്റെ പാതയിൽ വെല്ലുവിളികൾ അവസാനിക്കുന്നില്ല. തുടർന്നും നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെ ഉൾപ്പെടുത്തണം.
സ്നേഹത്തോടെ,
ഡോ. എം.കെ മുനീർ
Post a Comment