തിരുവനന്തപുരം:
അടുത്ത വർഷത്തെ സ്കൂൾ കായികമേള കണ്ണൂരിൽ നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. കായികമേളയുടെ പതാക സമാപന ചടങ്ങിൽ വിദ്യാഭ്യാസ ഉപഡയറക്ടർ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറും. കായികമേളക്കിടെ പ്രായതട്ടിപ്പ് നടന്നെന്ന പരാതിയിൽ അന്വേഷണം നടത്തും. കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റ് ഇത്തവണത്തെ കായികമേളയിൽ ഉൾപ്പെടുത്താനായത് നേട്ടമാണ്. മേളയിൽ മികച്ച പ്രകടനം നടത്തുന്ന 50 വിദ്യാർഥികൾക്ക് വീട് വെച്ചുനൽകുന്ന പദ്ധതിക്ക് ഇത്തവണ തുടക്കമാകുമെന്നും സമാപന ചടങ്ങിനു മുന്നോടിയായി മന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം തന്നെ കായികമേളയിൽ ഓവറോൾ കിരീടം ഉറപ്പിച്ച ആതിഥേയരായ തിരുവനന്തപുരത്തിന്റെ സ്വർണമെഡൽ വേട്ട 200 പിന്നിട്ടു. വൈകീട്ട് നാലിന് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കറിൽ നിന്ന് വിജയികൾ കിരീടം ഏറ്റുവാങ്ങും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകും. അത്ലറ്റിക്സിലെ ജേതാക്കളാകാൻ മലപ്പുറവും പാലക്കാടും വമ്പൻ പോരിലാണ്. അവസാന ദിനമായ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മത്സരങ്ങൾ അവസാനിക്കും. അത്ലറ്റിക്സിൽ ഒന്നാമതുള്ള ജില്ലക്കായി ഫോട്ടോഫിനിഷ് പോരാട്ടമായിരിക്കും.
190 പോയന്റുമായി നിലവിലെ ജേതാക്കളായ മലപ്പുറമാണ് മുന്നിൽ. 17 സ്വർണവും 25 വെള്ളിയും 23 വെങ്കലവുമാണ് മലപ്പുറത്തിനുള്ളത്. 21 സ്വർണമുണ്ടെങ്കിലും 13 വെള്ളിയും എട്ട് വെങ്കലവുമടക്കം 167 പോയന്റാണ് പാലക്കാടിനുള്ളത്. ഒമ്പത് വീതം സ്വർണവും വെള്ളിയും ആറ് വെങ്കലവുമുൾപ്പെടെ 81 പോയന്റുമായി കോഴിക്കോടാണ് മൂന്നാമത്. മികച്ച സ്കൂളുകളിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ് 70 പോയന്റുമായി കിരീടമുറപ്പിച്ചു. മലപ്പുറത്തിന്റെ മറ്റൊരു കരുത്തായ തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസ് 49 പോയന്റുമായി പിന്നാലെയുണ്ട്.
പാലക്കാടിന്റെ രഹസ്യായുധമായ വി.എം.എച്ച്.എസ് വടവന്നൂരിന് 42 പോയന്റുണ്ട്. കോഴിക്കോട് പൂല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്.എസ്.എസിന് 39ഉം എച്ച്.എസ് മുണ്ടൂരിന് 34ഉം പോയന്റുണ്ട്. മികച്ച സ്പോർട്സ് ഹോസ്റ്റലിനുള്ള കിരീടം തിരുവനന്തപുരം ജി.വി രാജ സ്കൂൾ നേരത്തേ സ്വന്തമാക്കിയിരുന്നു. ജി.വി രാജക്ക് 48 പോയന്റുണ്ട്. അവസാന ദിനം 18 ഇനങ്ങളിലാണ് അത്ലറ്റിക്സ് മത്സരങ്ങൾ. തിങ്കളാഴ്ച ഒരു റെക്കോഡ് പിറന്നു. ഓവറോൾ കിരീടപോരാടത്തിൽ തിരുവനന്തപുരം ജില്ല കുതിപ്പ് തുടരുകയാണ്. 1810 പോയിന്റാണ് ആതിഥേയരുടെ സമ്പാദ്യം. 202 സ്വർണം, 145 വെള്ളി, 170 വെങ്കലം എന്നിങ്ങനെയാണ് തിരുവനന്തപുരത്തിന്റെ മെഡൽ നില.
രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് 871 പോയന്റുണ്ട്. 843 പോയന്റുള്ള കണ്ണൂർ മൂന്നാം സ്ഥാനത്തും 789 പോയന്റുള്ള പാലക്കാട് നാലാം സ്ഥാനത്തുമാണ്.

Post a Comment