വാഷിങ്ടൺ– ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിനെതിരെ കടുത്ത നടപടിയുമായി അമേരിക്ക. ഇറാൻ തീരത്തേക്ക് യുഎസ് യുദ്ധക്കപ്പലുകൾ നീങ്ങുകയാണെന്നും സ്ഥിതിഗതികൾ വഷളായാൽ ശക്തമായ സൈനിക നീക്കം ഉണ്ടാകുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനിൽ പ്രക്ഷോഭകാരികൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ അയ്യായിരത്തോളം പേർ കൊല്ലപ്പെട്ടെന്ന മനുഷ്യാവകാശ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ നിർണ്ണായക നീക്കം.

പശ്ചിമേഷ്യൻ മേഖലയിലെ സമാധാനത്തിന് ഭീഷണിയാകുന്ന രീതിയിൽ ഇറാൻ-യുഎസ് ബന്ധം പുതിയ തലത്തിലേക്ക് വഷളായിരിക്കുകയാണ്. ഒരു സംഘം യുദ്ധക്കപ്പലുകൾ പശ്ചിമേഷ്യ ലക്ഷ്യമിട്ട് സഞ്ചരിക്കുന്നതായി ട്രംപ് തന്നെ വെളിപ്പെടുത്തി. നിലവിൽ ഇവ ഒരു ‘കരുതൽ’ എന്ന നിലയിലാണ് അയച്ചിട്ടുള്ളതെങ്കിലും, ഇറാൻ നടപടികൾ തിരുത്താത്ത പക്ഷം സൈനിക ബലപ്രയോഗത്തിന് മടിക്കില്ലെന്ന് വാർത്താ ഏജൻസിയായ എ.പി റിപ്പോർട്ട് ചെയ്യുന്നു.

 ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ആക്രമണങ്ങൾ നിങ്ങൾ ചിന്തിക്കുന്നതിലും അപ്പുറം ശക്തമായിരിക്കും

 എന്നാണ് ട്രംപ് ഇറാന് നൽകിയിരിക്കുന്ന താക്കീത്.

ഇറാനിൽ ഇന്റർനെറ്റ് ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടതിനാൽ യഥാർത്ഥ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അന്താരാഷ്ട്ര സംഘടനകളുടെ ആശങ്ക. യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയുടെ കണക്കനുസരിച്ച് ഇതുവരെ 4716 പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 43 കുട്ടികളും ഉൾപ്പെടുന്നു. കൂടാതെ 200-ഓളം സർക്കാർ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് വിവരം. 26,800-ലധികം പേർ തടവിലായതായും റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ടവർ തീവ്രവാദികളാണെന്ന ഇറാൻ സർക്കാരിന്റെ വാദത്തെ പ്രതിഷേധക്കാർ തള്ളിക്കളയുകയാണ്.

സമാധാനപരമായ പ്രതിഷേധങ്ങളെ ചോരയിൽ മുക്കിക്കൊല്ലുന്ന ഇറാൻ്റെ രീതി അംഗീകരിക്കാനാവില്ലെന്ന് ട്രംപ് ആവർത്തിച്ചു. യുദ്ധക്കപ്പലുകൾ ഉപയോഗിക്കേണ്ട സാഹചര്യം ഒഴിവാകുമെന്ന് പ്രതീക്ഷിക്കുന്നതായും എന്നാൽ അത്യാവശ്യ ഘട്ടത്തിൽ പിന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ ഈ സൈനിക നീക്കം പശ്ചിമേഷ്യയിൽ വലിയൊരു യുദ്ധത്തിന് തിരികൊളുത്തുമോ എന്ന ഭീതിയിലാണ് ആഗോള സുരക്ഷാ നിരീക്ഷകർ.

Post a Comment

Previous Post Next Post