മലപ്പുറം :
നിയമസഭാ തെരഞ്ഞെടുപ്പിൽ ജനറൽ സീറ്റുകളിൽ വനിതാ സ്ഥാനാർത്ഥികളെ പരിഗണിക്കുന്ന മുസ്‌ലിം ലീഗിനെതിരെ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. ജനറൽ സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കുന്നതിനോട് സമസ്തയ്ക്ക് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സംവരണ സീറ്റുകളിൽ മാത്രം സ്ത്രീകളെ നിർത്താനാണ് സമസ്ത നേരത്തെ അനുവാദം നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിൽ വനിതാ സംവരണം ഏർപ്പെടുത്തിയ കാലത്ത് ലീഗ് നേതൃത്വം സമസ്തയുടെ അഭിപ്രായം തേടിയിരുന്നു.
അന്ന് സംവരണ സീറ്റുകളിൽ മാത്രം ഇളവ് നൽകുകയും ജനറൽ സീറ്റുകളിൽ പുരുഷന്മാരെ തന്നെ പരിഗണിക്കണമെന്നുമാണ് മറുപടി നൽകിയത്. എന്നാൽ ഇപ്പോൾ ലീഗിന്റെ ഭാഗത്തുനിന്ന് ഈ നിലപാടിൽ മാറ്റം കാണുന്നുണ്ടെന്നും ഇത് സമസ്തയുടെ ഫത്‌വയുമായി ചേരുന്നതല്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.
മുസ്‌ലിം ലീഗ് സമസ്തയുടെ കൂടെ നിൽക്കുന്നതാണ് അവർക്ക് നല്ലതെന്ന് പറഞ്ഞ അദ്ദേഹം, സംഘടനയുടെ ആദർശത്തിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണത്തിൽ മുസ്‌ലിം സംഘടനകൾക്ക് അർഹമായ പരിഗണന ലഭിച്ചിട്ടുണ്ടെന്നും നിലവിലെ ഭരണത്തെക്കുറിച്ച് പരാതികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാപ്തരായ പുരുഷന്മാർ ധാരാളമുള്ളപ്പോൾ സ്ത്രീകളെ ജനറൽ സീറ്റുകളിൽ പരിഗണിക്കേണ്ടതില്ലെന്നാണ് സമസ്തയുടെ ഉറച്ച നിലപാടെന്നും ഉമർ ഫൈസി മുക്കം ആവർത്തിച്ചു.

إرسال تعليق