ന്യൂഡൽഹി:
വനിതാ സംവരണത്തിന് എതിരല്ലെങ്കിലും, ഇതിന്‍റെ മറവിൽ നടത്തുന്ന മണ്ഡല പുനഃർനിർണയത്തിൽ ആശങ്ക നിലനിൽക്കുന്നതിനാൽ വനിതാ സംവരണ ബില്ലിനെ എതിർക്കുമെന്ന് ഇൻഡ്യാ സഖ്യം. സഖ്യകക്ഷികൾ ഒറ്റക്കെട്ടായി പാർലമെന്‍റിൽ ബില്ലിനെതിരെ വോട്ട് രേഖപ്പെടുത്തുമെന്നും സഖ്യനേതാക്കളുടെ യോഗത്തിന് ശേഷം കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അറിയിച്ചു.
ഞങ്ങൾ വനിതാ സംവരണത്തെ അനുകൂലിക്കുന്നു. അവർ മണ്ഡല പുനഃർനിർണവുമായി തന്ത്രങ്ങൾ മെനയുകയാണ്. ഞങ്ങൾക്ക് ഒരു നിലപാടുണ്ട്. ഈ ബില്ലിനെ ഞങ്ങൾ എതിർക്കുന്നു. ഇത് പ്രതിപക്ഷത്തിന്‍റെ ഒറ്റക്കെട്ടായ തീരുമാനമാണ്. ഞങ്ങൾ വനിതാ സംവരണത്തിന് എതിരല്ല. സെൻസസിൽ വ്യക്തതയില്ല… ഞങ്ങൾ തീർച്ചയായും മണ്ഡല പുനഃർനിർണയ ബില്ലിന് എതിരാണ്, പ്രതിപക്ഷം മണ്ഡല പുനഃർനിർണ ബില്ലിനെതിരെ വോട്ട് ചെയ്യും" ഖാർഗെ പറഞ്ഞു.
പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി പരാജയപ്പെടുമെന്നും മണ്ഡല പുനഃർനിർണയയ കമ്മീഷൻ ഭൂരിപക്ഷം നേടാനുള്ള ബി.ജെ.പിയുടെ കൈയിലുള്ള ആയുധമാണെന്നുംകോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
ന്യൂഡൽഹിയിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിന് ശേഷമാണ് സഖ്യ നേതാക്കൾ തീരുമാനമെടുത്തത്. ബിൽ അവതരിപ്പിച്ച രീതിയെക്കുറിച്ച് പാർട്ടികൾ ആക്ഷേപം ഉന്നയിച്ചു.
നമ്മളെല്ലാവരും വനിതാ സംവരണ ബില്ലിനെ അനുകൂലിക്കുന്നു. പക്ഷേ അവർ അത് കൊണ്ടുവന്ന രീതിയിൽ ഞങ്ങൾക്ക് സംശയങ്ങളുണ്ട്. ഇത് രാഷ്ട്രീയ പ്രേരിതമാണ്' ഖാർഗെ പറഞ്ഞു. പ്രതിപക്ഷ പാർട്ടികളെ അടിച്ചമർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'മണ്ഡല പുനഃർനിർണയത്തിൽ അവർ ചില തന്ത്രങ്ങൾ പയറ്റുകയാണ്. എല്ലാ പാർട്ടികളും ഒന്നിച്ച് പാർലമെന്റിൽ പോരാടണം. ഈ ബില്ലിനെ ഞങ്ങൾ എതിർക്കും, പക്ഷേ (സ്ത്രീകൾക്കുള്ള) സംവരണത്തിന് ഞങ്ങൾ എതിരല്ല,'അദ്ദേഹം പറഞ്ഞു.
33 ശതമാനം വനിത സംവരണം നടപ്പാക്കാനെന്ന പേരിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 850 ആക്കി ഉയർത്തുന്ന മണ്ഡല പുനർ നിർണയ ബിൽ ആണ് പാർലമെന്റ് അംഗങ്ങൾക്ക് കഴിഞ്ഞ ദിവസം വിതരണം ചെയ്തത്. ബിൽ നിയമമായാൽ ലോക്സഭയിലേക്ക് സംസ്ഥാനങ്ങളിൽനിന്ന് 815ൽ കവിയാത്ത അംഗങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളിൽനിന്ന് 35ൽ കൂടാത്ത അംഗങ്ങളും തെരഞ്ഞെടുക്കപ്പെടും.
ഭരണഘടനാ ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ ബിൽ, ഡൽഹി, ജമ്മു-കശ്മീർ, പുതുച്ചേരി കേന്ദ്രഭരണ പ്രദേശങ്ങൾക്കായുള്ള പ്രത്യേക ബിൽ എന്നീ മൂന്നു ബില്ലുകളായാണ് മണ്ഡല പുനർനിർണയത്തിനുള്ള നിയമനിർമാണം സർക്കാർ നടത്തുന്നത്.
സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും നിയമസഭാ സീറ്റുകളുടെ പുനർ നിർണയവും മണഡലങ്ങളുടെ അതിർത്തി നിർണയവും ബന്ധപ്പെട്ട കാര്യങ്ങൾക്കുമുള്ളതാണ് മണ്ഡല പുനർനിർണയ ബിൽ-2026 എന്ന് ബില്ലിന്റെ ആമുഖത്തിലുണ്ട്.
നിലവിലെ 543 ലോക്സഭാ മണ്ഡലങ്ങളിൽ 33 ശതമാനം വനിതകൾക്ക് സംവരണം ചെയ്യുന്നതിനുപകരം, വനിതകൾക്ക് നൽകാനെന്ന പേരിൽ ആകെ ലോക്സഭ മണ്ഡലങ്ങളുടെ എണ്ണം 850 ആക്കി ഉയർത്താൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ബില്ലുകൾ എം.പിമാർക്ക് നൽകാത്തത് പ്രതിപക്ഷം വിവാദമാക്കിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച ഉച്ചയോടെ മൂന്നു ബില്ലുകളുടെ പകർപ്പുകൾ എം.പിമാർക്ക് നൽകിയത്.
കേന്ദ്ര സർക്കാർ നിയോഗിക്കുന്ന മണ്ഡല പുനർ നിർണയ കമീഷൻ, 2011ലെ സെൻസസ് ആധാരമാക്കിയാണ് മണ്ഡലങ്ങളുടെ വലുപ്പവും അതിർത്തിയും പുനഃക്രമീകരിക്കുക. ഇതിനായി 2026ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തി വനിത സംവരണം നടപ്പാക്കുമെന്ന 2023ലെ നിയമഭേദഗതി തിരുത്തി 2011ലെ സെൻസസ് ആധാരമാക്കി മണ്ഡല പുനർനിർണയം നടത്തുന്നതിനുള്ള ഭേദഗതിയും ബില്ലിലുണ്ട്. ഭരണഘടനയുടെ 81ാം അനുച്ഛേദം ഭേദഗതി ചെയ്യുന്നതിനുള്ളതാണ് ഭരണഘടനാ ഭേദഗതി ബിൽ.

Post a Comment