വാഷിങ്ടൺ: 
ചർച്ചകൾ അലസിപ്പിരിഞ്ഞതിന് പിന്നാലെ ഇറാനെതിരെ കടുത്ത ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ് നാവികസേന ഹുർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹുർമുസ് തടയാൻ നാവിക സേനക്ക നിർദേശം നൽകിയിട്ടുണ്ടെന്നും ഇവിടേക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും ഉപരോധിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

‘തങ്ങളെ വെടിവക്കുകയോ സമാധാനപരമായി പോകുന്ന കപ്പലുകളെ വെടിവെക്കുകയോ ചെയ്താൽ അവരെ നരകത്തിലേക്ക് അയക്കും. ഉചിതമായ സമയത്ത് ഇറാനെ അവസാനിപ്പിക്കാൻ യു.എസ് തയാറാണ്’ - ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കി.

 പാകിസ്താനിൽ നടന്ന ചർച്ചകളിൽ ചില തീരുമാനം ഉണ്ടായെങ്കിലും ആണവോർജ പദ്ധതികളിൽ നിന്ന് മാറാൻ ഇറാൻ തയാറായില്ലെന്നും ട്രംപ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതകളിൽ ഒന്നാണ് ഹുർമുസ് കടലിടുക്ക്. പേർഷ്യൻ ഗൾഫിനെയും ഒമാൻ ഉൾക്കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാതയിലൂടെയാണ് ലോകത്തിലെ ആകെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം 20 മുതൽ 30 ശതമാനംവരെ കടന്നുപോകുന്നത്.

"ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനെത്തുടർന്ന്, ഹുർമുസ് കടലിടുക്കിലൂടെ പോകുന്ന ചരക്ക് കപ്പലുകൾക്ക് മേൽ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഭൂരിഭാഗവും ഈ വഴിയിലൂടെയാണ് വരുന്നത്. തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ഇറാൻ പലപ്പോഴും മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ആഗോള സാമ്പത്തിക വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇസ്‍ലാമാബാദിലെ ഇറാന്‍-യു.എസ് വെടിനിർത്തൽ ചര്‍ച്ച ഞായറാഴ്ച അലസി പിരിയുകയായിരുന്നു. ഇറാനുമായുള്ള ചർച്ചയിൽ ധാരണയിൽ എത്താത്തതിനെ തുടർന്ന് മടങ്ങുകയാണെന്നാണ് യു.എസ് സംഘത്തെ നയിച്ച യു.എസ് വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസ് വ്യക്തമാക്കിയത്. എന്നാൽ, അനാവശ്യ ഉപാധികളാണ് യു.എസ് മുന്നോട്ടുവെച്ചത് എന്നതാണ് ഇറാൻ വാദം. ഇതോടെ വെടിനിർത്തൽ ചർച്ച വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീങ്ങി. യു.എസുയുമായി ചർച്ച പുനഃരാരംഭിക്കാൻ തിടുക്കം കാട്ടുന്നില്ലെന്നും പന്ത് അമേരിക്കയുടെ കോർട്ടിലാണെന്നുമാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.21 മണിക്കൂറിനിടെ അഞ്ച് റൗണ്ട് ചർച്ചകളാണ് ഇരുരാജ്യങ്ങളും തമ്മിൽ നടന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് ഇറാനിൽ ഇസ്രായേലും യു.എസും സംയുക്തമായി ആക്രമണം ആരംഭിച്ചത്. ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടു. ഇതോടെ ഇറാൻ പശ്ചിമേഷ്യയിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്കും ആസ്തികൾക്കും നേരെയും ഇസ്രായേലിലേക്കും പ്രത്യാക്രമണം നടത്തുകയായിരുന്നു. തൊട്ടുപിന്നാലെ ഹിസ്ബുല്ലയുടെ പേരിൽ ലബനാനിലും ഇസ്രായേൽ വ്യാപക ആക്രമണം തുടങ്ങി.
 

Post a Comment

أحدث أقدم