മുണ്ടക്കൈ: മുണ്ടക്കൈ ഉരുള്‍ദുരന്തത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പുത്തുമലയിലെ ഹൃദയഭൂമി മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ യുവജന സംഘടനകളുടെ കൂട്ടായ്മ ശുചീകരിച്ചു. രണ്ടാം വാർഷികദിനമായ ജൂലൈ 30ന് ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ ഹൃദയ ഭൂമിയില്‍ ഒത്തുകൂടും.

ദുരന്തത്തിൽ മരിച്ച 200 ഓളംപേരെ സംസ്‌കരിച്ചത് ഹൃദയ ഭൂമിയിലാണ്. വിവിധ മതസ്ഥരായ ആളുകളെയാണ് ഇവിടെ അടുത്തടുത്തായി സംസ്‌കരിച്ചത്. ചുറ്റുമതില്‍ നിർമിച്ച് നേരത്തെ തന്നെ ശ്മശാനത്തിന് സംരക്ഷണം ഒരുക്കിയിരുന്നു. യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ്, ഡി.വൈ.എഫ്.ഐ യൂത്ത് കെയര്‍, ഏലവയല്‍ സൂചിപ്പാറ വി.എസ്.എസ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് ശുചീകരണം നടത്തിയത്. കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കാട് വെട്ടി പരിസരം വൃത്തിയാക്കുകയും ചെയ്തു.

അതേസമയം, ഉരുൾദുരന്തമുണ്ടായി രണ്ട് വര്‍ഷമായിട്ടും ദുരന്തബാധിതരുടെ പ്രശ്‌നങ്ങൾക്ക് ഇനിയും പരിഹാരമായിട്ടില്ല. മുണ്ടക്കൈ, പടവെട്ടി, അട്ടമല പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങള്‍ പുനരധിവാസ ഗുണഭോക്തൃ പട്ടികക്ക് പുറത്താണ്. എസ്റ്റേറ്റ് പാടികളില്‍ വാടകക്ക് കഴിഞ്ഞവരടക്കം ഇതില്‍പ്പെടും. മുഴുവന്‍ ബാങ്ക് വായ്പകളും എഴുതിത്തള്ളണമെന്ന ദുരന്തബാധിതരുടെ ആവശ്യം നിറവേറിയില്ല.

മൈക്രോ പ്ലാനില്‍ രണ്ട് ലക്ഷം രൂപ വീതം സഹായധനം അനുവദിക്കല്‍, കൃഷിയും കൃഷിഭൂമിയും കെട്ടിടങ്ങളും കടമുറികളും നഷ്ടമായവര്‍ക്ക് സഹായം എന്നിവയും പരിഹാരംതേടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. അതീവ പരിസ്ഥിതിലോല പ്രദേശമായ വെള്ളാര്‍മല വില്ലേജില്‍ പ്രകൃതിദുരന്തങ്ങള്‍ തുടര്‍ക്കഥയാണ്. 1984ലൂം 2000ലൂം മുണ്ടക്കൈയില്‍ ഉരുള്‍ പൊട്ടി.

2019ല്‍ പുത്തുമലയില്‍ ഉരുള്‍ദുരന്തമുണ്ടായി. 2024ല്‍ പുഞ്ചിരിമട്ടത്തുണ്ടായ ഉരുള്‍പൊട്ടല്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ വലിയ വിനാശത്തിനാണ് കാരണമായത്. ഏറ്റവും ഒടുവില്‍ ജൂലൈ ഏഴിന് വയനാട് തുരങ്കപാത നിര്‍മാണ മേഖലയിലെ കള്ളാടിക്കടുത്ത് എട്ടുപേരുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായി.

വെള്ളാര്‍മല വില്ലേജിലെ ദുരന്തസാധ്യതാ പ്രദേശങ്ങള്‍ സംബന്ധിച്ച് ശാസ്ത്രീയ പഠനം ആവശ്യമാണ്. ആയിരത്തിലധികം കുടുംബങ്ങള്‍ ദുരന്തഭീഷണിയിലാണ്. പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ പുനരധിവസിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും മേപ്പാടി പഞ്ചായത്ത് അധികൃതർതന്നെ പറയുന്നു. ശാസ്ത്രീയ പഠനങ്ങൾ നടത്തി അപകട സാധ്യതകൾ ഇല്ലാതാക്കി തുരങ്കപാത നിർമാണ പ്രവൃത്തികൾ തുടരണമെന്നും അവർ പറഞ്ഞു.

പുത്തുമല ഹൃദയഭൂമിയില്‍ പ്രാർഥന

ഉരുൾ ദുരന്തത്തിന്റെ രണ്ടാം വാര്‍ഷിക ദിനമായ ജൂലൈ 30ന് പുത്തുമല ഹൃദയഭൂമിയില്‍ ജില്ല ഭരണകൂടത്തിന്റെയും മേപ്പാടി പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടത്തും. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായതില്‍ ഹൃദയഭൂമിയില്‍ സംസ്‌കരിച്ചവരുടെ കല്ലറകളില്‍ പുഷ്പാര്‍ച്ചന രാവിലെ ഏഴിന് തുടങ്ങും. ഒമ്പതിന് സര്‍വമത പ്രാര്‍ഥന ആരംഭിക്കും. തുടര്‍ന്ന് അനുസ്മരണ സമ്മേളനം കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും.

ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍, അതീജീവിതര്‍, ജില്ല കലക്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍, രക്ഷാപ്രവര്‍ത്തനം നടത്തിയ സന്നദ്ധപ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, വൈസ് പ്രസിഡന്റ് ജോണ്‍ മാതാ, വിവിധ സ്ഥിരംസമിതി അധ്യക്ഷരായ രാധ രാമസ്വാമി, സുനീറ മുഹമ്മദ് റാഫി, ഷൈജ കുമ്പമ്പറ്റ, മെംബര്‍ കെ.കെ. സഹദ്, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്തംഗം സി. ശിഹാബ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

Post a Comment

Previous Post Next Post