ഉളേള്യരി (കോഴിക്കോട്): മിന്നൽ പ്രളയം ദുരന്തംവിതച്ച നേപ്പാളിൽ കുടുങ്ങിയ ഉളേള്യരിയിൽ നിന്നുള്ള വിനോദയാത്രാ സംഘം സുരക്ഷിതർ. ഇക്കഴിഞ്ഞ 21നാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന 42 അംഗ സംഘം നേപ്പാളിലേക്ക് യാത്രതിരിച്ചത്.
ബാലുശ്ശേരിയിലെ സ്വകാര്യ ടൂർ ഏജൻസിക്ക് കീഴിലായിരുന്നു യാത്ര. കഴിഞ്ഞ മൂന്ന് ദിവസമായി നേപ്പാളിലെ പ്രധാന നഗരമായ പൊക്രയിൽ ആയിരുന്നു ഇവർ.
വ്യാഴാഴ്ച കാഠ്മണ്ഡുവിലേക്ക് യാത്ര തിരിക്കേണ്ടതായിരുന്നു സംഘം. പ്രളയത്തെ തുടർന്ന് അവിടേക്കുള്ള റോഡ് ഗതാഗതം നിലച്ചിരിക്കുകയാണ്.
ബദൽ സൗകര്യമുള്ള റോഡ് സൈന്യത്തിന്റെ രക്ഷാപ്രവർത്തനത്തിന് മാത്രമാണ് ഉപയോഗിക്കുന്നത്. ഇതോടെയാണ് സംഘത്തിന്റെ യാത്ര തടസ്സപ്പെട്ടത്.
ഇവർ രണ്ട് ദിവസമായി പൊക്രയിലെ ഹോട്ടലിൽ തുടരുകയാണ്.
ടൂർ സംഘത്തിൽ പാചകക്കാർ അടക്കം ഉള്ളതിനാൽ ഭക്ഷണത്തിനും മറ്റും പ്രയാസങ്ങൾ ഇല്ലെന്നും ഗതാഗതം പുനഃസ്ഥാപിക്കുന്ന മുറക്ക് നാട്ടിലേക്ക് യാത്ര തിരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും സംഘത്തിലുള്ള ഉളേള്യരി മാമ്പൊയിൽ സ്വദേശി രഞ്ജിത്ത് മാസ്റ്റർ പറഞ്ഞു.
വി.ടി. സൂരജ് എം.എൽ.എ ഇവരുമായി ഫോണിൽ ബന്ധപ്പെട്ട് സഹായങ്ങൾ ഉറപ്പുനൽകി.

Post a Comment