കോഴിക്കോട്: നടന്നു പോവുകയായിരുന്ന വയോധികയുടെ കഴുത്തിലെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു. പന്തീരാങ്കാവ് കൊടൽനടക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം താമസിക്കുന്ന എളാലത്ത് വിലാസിനി (72) ആണ് മാല കവർച്ചയ്ക്ക് ഇരയായത്.
സഹോദരന്റെ ഭാര്യക്കൊപ്പം പന്തീരാങ്കാവ് ഈരാട്ടുകുന്നിലെ മരണവീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഈരാട്ടുകുന്നിൽ വെച്ച് എതിർദിശയിൽ ബൈക്കിലെത്തിയ രണ്ടുപേർ ഇവരുടെ സമീപത്തുകൂടി വാഹനം ഓടിച്ചുപോകുന്നതിനിടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
മാല പൊട്ടിക്കുന്നതിനിടെയുണ്ടായ പിടിവലിയിൽ വിലാസിനി റോഡിലേക്ക് തെറിച്ചുവീണു. കൈക്കും കാലിനും പരിക്കേറ്റ ഇവർക്ക് ഒളവണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകി.
സംഭവത്തിൽ പന്തീരാങ്കാവ് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് പ്രതികൾക്കായി ഊർജിത അന്വേഷണം ആരംഭിച്ചു.

إرسال تعليق