തിരുവനന്തപുരം : വിവിധ ഡയറക്ടറേറ്റുകളും അനുബന്ധ ഏജന്‍സികളുമായി പരന്നുകിടക്കുന്ന, ഒരേസ്വഭാവമുള്ള അഞ്ചുവകുപ്പുകളെ ഏകോപിപ്പിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് എന്ന ഒറ്റവകുപ്പായി തീര്‍ക്കുന്നതിലൂടെ ജനസൗഹൃദ സേവനം ഉറപ്പുവരുത്താനാകുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. 
വകുപ്പ് സംയോജനവുമായി ബന്ധപ്പെട്ട്, ഉദ്യോഗസ്ഥ പുനര്‍വിന്യാസം സംബന്ധിച്ചും സംസ്ഥാന-ജില്ലാ ഓഫീസുകളുടെ ഭരണനിര്‍വ്വഹണ ഉത്തരവാദിത്തങ്ങള്‍ നിശ്ചയിക്കാനും ഉദ്യോഗസ്ഥരെ ബോധവല്‍ക്കരിച്ച് ഒറ്റവകുപ്പിന് കീഴില്‍ സജ്ജരാക്കുന്നതിനും വേണ്ടി കൊട്ടാരക്കര സി എച്ച് ആര്‍ ഡിയില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഗ്രാമപഞ്ചായത്തിനും ബ്ലോക്ക് പഞ്ചായത്തിനും നഗരകാര്യത്തിനും എന്‍ജിനിയറിങ്ങിനും നഗരഗ്രാമാസൂത്രണത്തിനും വ്യത്യസ്ത വകുപ്പുകളും ജില്ലാ പഞ്ചായത്തുകള്‍ക്ക് ഗവണ്‍മെന്റ് സെക്രട്ടറിയേറ്റുമെന്നതാണ് നിലവിലുള്ള അവസ്ഥ. ഓരോ തുരുത്തുകളിലെന്ന പോലെ വ്യത്യസ്ത വകുപ്പുകള്‍ നിലനില്‍ക്കുന്നത്
സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനങ്ങള്‍ക്ക് ഏറ്റവും സുതാര്യമായ സേവനം വേഗത്തില്‍ ലഭ്യമാവുമെന്ന് ഉറപ്പുവരുത്താനും സൗഹാര്‍ദ്ദപരമായ സമീപനങ്ങളിലൂന്നുന്ന ജനകീയ ഉദ്യോഗസ്ഥ സംവിധാനം രൂപപ്പെടുത്താനും വകുപ്പ് സംയോജനത്തിലൂടെ ലക്ഷ്യമിടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി വകുപ്പ് ഏകീകരണം നിലവില്‍ വരുമെന്ന് മന്ത്രി അറിയിച്ചു.
 ഫെബ്രുവരിമാസം മൂന്നാം വാരത്തില്‍ വകുപ്പ് ഏകീകരണത്തിന്റെ പ്രഖ്യാപനവും സംസ്ഥാന ഓഫീസിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. വകുപ്പ് ഏകീകരണവുമായി ബന്ധപ്പെട്ട സ്‌പെഷ്യല്‍ റൂള്‍സിന്റെ പി എസ് സി പരിശോധന ഏകദേശം പൂര്‍ത്തിയായി. അടുത്തുതന്നെ അത് സംബന്ധിച്ച അംഗീകാരം പി എസ് സി യില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വിശദീകരിച്ചു.

Post a Comment

Previous Post Next Post