ജിദ്ദ: ആഭ്യന്തര യുദ്ധം തുടരുന്ന സുഡാനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള രണ്ടാമത്തെ കപ്പല്‍ പോര്‍ട്ട് സുഡാനിലെത്തി. ഐ.എന്‍.എസ് തേജ് എന്ന കപ്പലാണ് സുഡാനിലെത്തിയത്. നേരത്തെ എത്തിയ ഐ.എന്‍.എസ് സുവേധ ഏതാനും മണിക്കൂറുകള്‍ക്കകം ജിദ്ദയില്‍ എത്തിച്ചേരും.

ജീവന്‍രക്ഷാ മരുന്നുകളും അവശ്യവസ്തുക്കളുമായാണ് കപ്പല്‍ എത്തിയിട്ടുള്ളത്. യാത്രക്കാരെ കപ്പലില്‍ കയറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ജിദ്ദ ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍നിന്ന് ഇന്ത്യ ആദ്യമായി ഒഴിപ്പിക്കുന്നവരുമായുള്ള കപ്പല്‍ ഇന്ന് രാത്രിയോടെ ജിദ്ദയിലെത്തും. ഈ കപ്പലില്‍ പതിനാറ് മലയാളികളാണുള്ളത്. ഇവര ടക്കം 278 പേര്‍. രാത്രി എട്ടുമണിയോടെ ജിദ്ദയിലെത്തും. ഇവര്‍ക്ക് ജിദ്ദയിലെ ഇന്ത്യന്‍ എംബസി സ്‌കൂളിലാണ് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുഡാനില്‍നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘമാണിത്.

 മലയാളികള്‍ക്ക് പുറമെ, ഉത്തര്‍ പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും ഈ കപ്പലില്‍ ഉണ്ട്. 
തമിഴ്‌നാട് സ്വദേശികളും ആദ്യ കപ്പലില്‍ ജിദ്ദയിലെത്തും. മുവായിരത്തോളം ഇന്ത്യക്കാരുള്ള സുഡാനില്‍നിന്ന് ആദ്യഘട്ടത്തില്‍ 800 പേരെയാണ് ഒഴിപ്പിക്കുന്നത്. ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ഉള്ളവരാണ് ഭൂരിഭാഗം ഇന്ത്യക്കാരും. ഇന്ത്യന്‍ നാവിക സേനയുടെ ഐ.എന്‍.എസ് സുവേധ കപ്പലിലാണ് ഇന്ത്യക്കാരെ കൊണ്ടുവരുന്നത്.

അതേസമയം, ഒഴിപ്പിക്കല്‍ നടപടിയുടെ ഭാഗമായി ജിദ്ദയിലെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഇന്ന് (ചൊവ്വ)രാവിലെ ജിദ്ദയിലെത്തി.
നേരത്തെ സൗദി അറേബ്യ ഒരുക്കിയ കപ്പലിലും ഇന്ത്യക്കാരുണ്ടായിരുന്നു.

സുഡാനില്‍ നിന്ന് വിവിധ രാജ്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് സൗദി വിദേശ മന്ത്രാലയം പറഞ്ഞു. ഒഴിപ്പിക്കല്‍ പ്രക്രിയ ആരംഭിച്ച ശേഷം ഇതുവരെ 26 രാജ്യങ്ങളില്‍ നിന്നുള്ള 356 പേരെ സൗദി അറേബ്യ ഒഴിപ്പിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ 101 പേര്‍ സൗദി പൗരന്മാരാണ്. 
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശാനുസരണം സ്വന്തം പൗരന്മാരെയും മറ്റു സഹോദര, സൗഹൃദ രാജ്യങ്ങളുടെ പൗരന്മാരെയും സുഡാനില്‍ നിന്ന് ഒഴിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയായി 10 സൗദി പൗരന്മാരെയും മറ്റു രാജ്യങ്ങല്‍ നിന്നുള്ള 189 പേരെയും സുഡാനില്‍ നിന്ന് ഒഴിപ്പിച്ച് തിങ്കളാഴ്ച രാത്രി ജിദ്ദയിലെത്തിച്ചു.

Post a Comment

أحدث أقدم