ഓമശ്ശേരി: രണ്ടു വർഷത്തോളമായി ശേഖരിച്ചു വെക്കുന്ന നാണയത്തുട്ടുകൾ കോഴിക്കോട്‌ മെഡിക്കൽ കോളജ്‌ കേന്ദ്രമായി ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സി.എച്ച്‌.സെന്ററിനു സംഭാവന നൽകി ആറു വയസ്സുകാരി മാതൃകയായി.അമ്പലക്കണ്ടി വെള്ളച്ചാൽ ഗസലിലെ മുഹമ്മദ്‌ ആസാദിന്റേയും അശീക്കയുടേയും മൂത്ത മകൾ ഫാത്വിമ സിയയാണ്‌ തന്റെ ഒരുകൂട്ടം കുഞ്ഞു സ്വപ്നങ്ങളെ പൊടുന്നനെ കാരുണ്യ വഴിയിലേക്ക്‌ മാറ്റി വെച്ചത്‌.കാശിക്കുഞ്ചിയിൽ നാണയങ്ങൾ നിറക്കുമ്പോൾ അവളുടെ ആഗ്രഹങ്ങൾ പലതായിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം സി.എച്ച്‌.സെന്ററിന്റെ സേവനങ്ങൾ പ്രതിപാദിക്കുന്ന ഹൃസ്വ വീഡിയോകൾ മൊബൈലിൽ കണ്ണിലുടക്കി.പരപ്രേരണയില്ലാതെ കുരുന്ന് മനസ്സ്‌  കുഞ്ഞു സമ്പാദ്യം സി.എച്ച്‌.സെന്ററിന്‌ കൈമാറാൻ തീരുമാനമെടുത്തപ്പോൾ മാതാ-പിതാക്കൾക്കും അത്ഭുതം.കളൻതോട്‌ എം.ഇ.എസ്‌.രാജാ റെസിഡൻഷ്യൽ സ്കൂളിലെ ഒന്നാം ക്ലാസ്സുകാരിയാണ്‌ ഈ കൊച്ചു മിടുക്കി.

വാർഡ്‌ മെമ്പറും ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്ഥിരം സമിതി അദ്ധ്യക്ഷനുമായ യൂനുസ്‌ അമ്പലക്കണ്ടി ഫാത്വിമ സിയയിൽ നിന്നും കാശിക്കുഞ്ചി ഏറ്റു വാങ്ങി.വാർഡ്‌ മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ അബു മൗലവി അമ്പലക്കണ്ടി,മുൻ വാർഡ്‌ മെമ്പർ കെ.ടി.മുഹമ്മദ്‌,പി.പി.നൗഫൽ,വി.സി.ഇബ്രാഹീം,ശംസുദ്ദീൻ നെച്ചൂളി,പി.ടി.മുഹമ്മദ്‌,വർണ്ണം മജീദ്‌(പാച്ചൂസ്‌),പിതാവ്‌ മുഹമ്മദ്‌ ആസാദ്‌,മുഹമ്മദ്‌ നൗഷാദ്‌ എന്നിവരും സന്നിഹിതരായിരുന്നു.

ഫോട്ടോ:ഫാത്വിമ സിയയിൽ നിന്നും കാശിക്കുഞ്ചി ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ്‌ അമ്പലക്കണ്ടി ഏറ്റു വാങ്ങുന്നു.

Post a Comment

Previous Post Next Post