മലപ്പുറം: വിഷുവും മറ്റു ആഘോഷങ്ങളും മുന്നില്‍ കണ്ടു കൃഷിയിറക്കിയ കര്‍ഷകര്‍ വരള്‍ച്ചയുടെ ആഘാതത്തില്‍ കണ്ണീര്‍ വാര്‍ക്കുന്നു. വരള്‍ച്ചയെ തുടര്‍ന്ന് നാണ്യവിളകളും ഹൃസ്വകാല വിളകളും പൂര്‍ണമായും നാശത്തിന്റെ വക്കിലെത്തിയതായി കര്‍ഷകര്‍. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വളര്‍ത്തിയെടുത്ത ആയിരക്കണക്കിന് നേന്ത്രവാഴകളും പച്ചക്കറികളുമാണ് നശിച്ചുകൊണ്ടിരിക്കുന്നത്. ഒരു മാസമായി പകല്‍ സമയത്ത് അനുഭവപ്പെടുന്ന വെയിലിന് ഒരിക്കലും അനുഭവപ്പെടാത്ത അതിശക്തമായ ചൂടാണെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ജലസേചനം നടത്തുന്ന പച്ചക്കറികളുടെ ഇലകളും കായ്കളും വേനല്‍ ചൂടില്‍ കരിഞ്ഞുണങ്ങുന്നത് ഈ വര്‍ഷത്തെ പ്രത്യേകതകളാണെന്നു കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു. 

മലയോര മേഖലയില്‍ വിവിധയിടങ്ങളിലായി ആയിരക്കണക്കിന് വാഴകളാണ് മൂപ്പെത്തും മുമ്പേ ശക്തമായ ചൂടില്‍ ഒടിഞ്ഞു വീണത്. ഇന്നത്തെ വിലയില്‍ ഒരു വാഴക്കുലക്ക് ശരാശരി 500 രൂപ കിട്ടിയിരുന്നിടത്ത്
ഒടിഞ്ഞു തൂങ്ങിയ കുലകള്‍ക്ക് ഇരുപതു രൂപ പോലും ലഭിക്കാത്ത സ്ഥിതിയാണ്. 

മലയോര മേഖലയില്‍ മറ്റു കാര്‍ഷിക വിളകളെയും ചൂട് സാരമായി ബാധിച്ചിരിക്കുകയാണ്. ജലസേചനമില്ലാത്ത കൃഷിയിടങ്ങളില്‍ ജാതി, ഗ്രാമ്പൂ, കൊക്കോ, കമുക് തുടങ്ങി നാണ്യവിളകള്‍ ഒന്നടങ്കം നാശത്തിന്റെ വക്കിലാണ്. മഴ കനിഞ്ഞില്ലെങ്കില്‍ കാര്‍ഷിക മേഖല കനത്ത വരള്‍ച്ചയുടെ പിടിയിലാകും. 

നേരത്തേ മലയോര കൃഷിയിടങ്ങളെ തൂത്തെറിഞ്ഞ ഉരുള്‍പൊട്ടലും അതേ തുടര്‍ന്നുണ്ടായ പ്രളയത്തെയും തുടര്‍ന്ന് മണ്ണിന്റെ ഘടനവരെ മാറി പോയതായും ഇതിനാല്‍  ജാതി, ഗ്രാമ്പൂ, കൊക്കോ തുടങ്ങിയവയുടെ ഉത്്പാദനം നാലിലൊന്നായി ചുരുങ്ങിയെന്നും കര്‍ഷകര്‍ പറയുന്നു. വേനലില്‍ ജലസേചനം നടത്തിവന്നിരുന്ന കൃഷിയിടങ്ങളെയാണ് വരള്‍ച്ച സാരമായി ബാധിച്ചത്.

പുഴകളും കിണറുകളും കുളങ്ങളും ഉള്‍പ്പെടെ പാരമ്പര്യ ജലസ്രോതസുകളെല്ലാം തന്നെ വറ്റിവരണ്ടു തുടങ്ങിയതോടെ മേഖലയില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ടുണ്ട്.

Post a Comment

أحدث أقدم