തിരുവനന്തപുരം:
മന്ത്രി ആർ ബിന്ദുവിന്റെ വസതിയിലേക്ക് നടത്തിയ കെഎസ്‌യു മാർച്ചിനെതിരെയുണ്ടായ പൊലീസ് നടപടിയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുട്ടികളെ അടിച്ചമർത്തി സമാധാനത്തോടെ ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. ഒരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് പ്രവർത്തകരെ തല്ലി ചതച്ചത്. നസിയ മുണ്ടപ്പള്ളിയുടെ മൂക്ക് അടിച്ചു തകർത്ത പൊലീസുകാരനെതിരെ നടപടി വേണം. ഇവനൊന്നും മക്കൾ ഇല്ലെ എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് പൊലീസ് നടപടിയെ അതെ നാണയത്തിൽ നേരിടുമെന്നും പറഞ്ഞു.
പൊലീസിന്റെ നടപടി കേട്ടുകേൾവി ഇല്ലാത്തതാണ്. ലാത്തി ചാർജ്ജിനിടയിൽ അറിയാതെ സംഭവിക്കുന്നതല്ല. മനപൂർവ്വം ആക്രമിച്ചതാണ്. വനിതാ പൊലീസുകാരിയോട് സംസാരിച്ച് നിൽക്കുമ്പോഴാണ് അടിയേറ്റത്. മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് ചെയ്യാൻ പാടില്ലേ എന്നും വി ഡി സതീശൻ ചോദിച്ചു. സിപിഐഎമ്മുകാർ പ്രതിപക്ഷത്തിരുന്നപ്പോൾ എത്ര തവണ ഉമ്മൻ ചാണ്ടിയുടെ വീട്ടിലേക്കും മറ്റ് മന്ത്രിമാരുടെ വീട്ടിലേക്കും മാർച്ച് നടത്തിയിരിക്കുന്നുവെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.
കേരളവർമ്മ കോളേജിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ്‌യു മാർച്ച്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് നരനായാട്ട് നടത്തിയെന്നാണ് കെഎസ്‌യുവിൻ്റെ ആരോപണം. വനിതാ സംസ്ഥാന ഭാരവാഹികളെ അടക്കം ക്രൂരമായി മർദ്ദിച്ച പൊലീസ് നടപടിയിൽ
പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തു
Post a Comment