കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ നിന്ന് കാറിൽ കയറ്റിക്കൊണ്ട് പോയി, താനൂരിൽ പോയി തിരിച്ചുവരുമ്പോൾ മുക്കത്തിനടുത്ത് വെച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി
കോഴിക്കോട് നിന്ന് കാറിൽ കൊണ്ടുപോയി കൊന്ന കുറ്റിക്കാട്ടൂർ സ്വദേശി(57) സൈനബയുടെ മൃതദേഹം കണ്ടെത്തി.
കേരളാ തമിഴ്‌നാട് അതിർത്തിയിലായി നിലമ്പൂർ നാടുകാണി ചുരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കേസിൽ ഒരാളെ കസബ പൊലീസ് പിടികൂടിയിരുന്നു.
താനൂർ സ്വദേശി സമദ് (52) ആണ് കസബ പൊലീസ് പിടിയിലുള്ളത്.
ഗൂഡല്ലൂർ സ്വദേശി സുലൈമാന്റെ സഹായത്തോടെ ഇയാൾ സൈനബയെ കൊന്നതായാണ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
ഏഴാം തിയ്യതിയാണ് സൈനബയെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട് കസബ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. സൈനബയെ ഫോണിൽ വിളിച്ച് കാറിൽ കയറ്റി കൊണ്ടുപോകുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കേസിൽ പിടിയിലായ സമദ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. സൈനബയുടെ കൈവശമുള്ള സ്വർണാഭരണത്തിനായാണ് കൊലപ്പെടുത്തിയതെന്നും പറഞ്ഞു. കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ നിന്നാണ് സമദും സുലൈമാനും കാറിൽ കയറ്റിക്കൊണ്ട് പോയത്. പിന്നീട് ഇവർ സമദിന്റെ താനൂരിലുള്ള വീട്ടിലേക്ക് പോകുകയും അവിടെ നിന്ന് തിരികെ കോഴിക്കോട്ടേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കൊണ്ടുവരുന്നതിനിടെ, മുക്കത്തിനടുത്ത് വെച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഷാൾ കഴുത്തിൽ കുരുക്കിയാണ് കൊന്നത്. ശേഷം ഗൂഡല്ലൂരിൽ പോയെന്നും പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു.
കവർച്ചയാണ് ലക്ഷ്യമെന്നാണ് പ്രതി പറയുന്നതെങ്കിലും പൊലീസ് മറ്റു കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. പോസ്റ്റുമോർട്ടം നടന്ന ശേഷം കൂടുതൽ വിവരം പുറത്തുവരികയുള്ളൂ.
അതേസമയം, നവംബർ ഏഴാം തീയതി മുതൽ ഭാര്യയെ കാണാനില്ലായിരുന്നുവെന്നും പണവും സ്വർണവും കൈവശം ഉണ്ടായിരുന്നതായും ഭർത്താവ് മുഹമ്മദലി മീഡിയവണിനോട് പറഞ്ഞു. 17 പവൻ സ്വർണം ധരിച്ചിരുന്നതായും മൂന്നര ലക്ഷത്തോളം രൂപ കൈവശം സൂക്ഷിച്ചിരുന്നതായുമാണ് ഭർത്താവ് മുഹമ്മദലി പറഞ്ഞു.
Post a Comment