കൊച്ചി: കേരള സർവകലാശാല സെനറ്റിലെ വിദ്യാർഥി നിയമനം സ്റ്റേ ചെയ്ത് ഹൈകോടതി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കനത്ത തിരിച്ചടിയുണ്ടാക്കുന്ന തീരുമാനമാണ് ഹൈകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. സർവകലാശാല വിദ്യാർഥികൾ നൽകിയ ഹരജിയിലാണ് ഹൈകോടതി നടപടി. ജസ്റ്റിസ് ടി.ആർ രവിയാണ് വിദ്യാർഥി നിയമനം സ്റ്റേ ചെയ്തത്.
നാല് വിദ്യാർഥികളെ സെനറ്റിലേക്ക് നാമനിർദേശം ചെയ്ത നടപടിക്കാണ് ഹൈകോടതി സ്റ്റേ നൽകിയത്. ഹ്യുമാനിറ്റീസ്, സയന്‍സ്, ഫൈന്‍ ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് എന്നിങ്ങനെ നാല് വിഭാഗങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർഥികളെയാണ് സെനറ്റിലേക്ക് തെരഞ്ഞെടുക്കേണ്ടത്.
തുടർന്ന്, നാലു റാങ്ക് ജേതാക്കള്‍, കലാപ്രതിഭ, ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കായിക താരങ്ങള്‍ തുടങ്ങിയവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടിക സർവകലാശാല വൈസ് ചാൻസലർ ഗവർണർക്ക് കൈമാറിയിരുന്നു.എന്നാൽ, ഈ പട്ടിക വെട്ടിയാണ് യോഗ്യതയില്ലാത്ത വിദ്യാർത്ഥികളെ ഗവർണർ തെരഞ്ഞെടുത്തത്.
അഭിഷേക് ഡി നായര്‍, ധ്രുവിന്‍ എസ് എല്‍, മാളവിക ഉദയന്‍, സുധി സുധന്‍ എന്നീ വിദ്യാർത്ഥികളുടെ നാമനിർദേശമാണ് ഹൈകോടതി സ്റ്റേ ചെയ്തത്. ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത പതിനേഴ് പേരില്‍ രണ്ട് പേരൊഴികെ ബാക്കിയുള്ളവരെല്ലാം ബി.ജെ.പി. അനുഭാവികളാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
Post a Comment