വൈകിയാണെങ്കിലും അപ്രതീക്ഷിത സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലൂടെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ അംഗത്തിന് തുടക്കം കുറിച്ചിക്കുകയാണ് സി.പി.എം. സ്വതന്ത്ര സ്ഥാനാര്‍ഥികളെ പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറി ആശയപരമായും രാഷ്ട്രീയമായുമുള്ള സമരത്തിലേക്കാണ് എം. സ്വരാജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതിലൂടെ സി.പി.എം പ്രവേശിക്കുന്നത്. ഇടതുപക്ഷത്തിന്റെ സിറ്റിംഗ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതിനെതിരെ കോണ്‍ഗ്രസ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ രൂക്ഷമായി പരിഹസിച്ചിരുന്നു. എന്നാല്‍ സ്വരാജിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം മികച്ച എതിരാളിയെ ചോദിച്ചുവാങ്ങിയ കോണ്‍ഗ്രസിന് പ്രത്യേക അഭിനന്ദനവുമായി പ്രമുഖ എഴുത്തുകാരി കെ.ആര്‍ മീര രംഗത്തെത്തി.

സഖാവ് കുഞ്ഞാലിയുടെ മണ്ണ് എന്ന് ആണയിട്ട് പറയുന്ന പാര്‍ട്ടി മത്സരിക്കാനുള്ള ആളിനെ തപ്പി അങ്ങാടിയില്‍ നടക്കുകയാണെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. സിറ്റിംഗ് സീറ്റില്‍ മത്സരിപ്പിക്കാന്‍ പോക്കറ്റിലുള്ള സ്വരാജിനെ ഇറക്കാത്തത് തോല്‍വി ഭയന്നിട്ടാണെന്നും പരാജയം നേരിടുമെന്നുറപ്പുള്ള സ്ഥലത്ത് ബലിയാടാവുമെന്ന പേടിയുള്ളതിനാലുമാണെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഷൗക്കത്തിന്റെ ഭൂരിപക്ഷത്തിലടക്കം അമിതാത്മവിശ്വാസം പ്രകടിപ്പിച്ച എം.എല്‍.എയുടെ വെല്ലുവിളിക്കുള്ള മറുപടി കൂടിയാണ് സ്ഥാനാര്‍ഥി പട്ടികയില്‍ നേരിയ സാധ്യത മാത്രം നിലനിന്നിരുന്ന സ്വരാജിനെ രംഗത്തിറക്കാന്‍ സി.പി.എം തീരുമാനിച്ചത്.

നിലമ്പൂര്‍ പോത്തുകല്ല് സ്വദേശിയായ തന്നെ മത്സരിപ്പിക്കാനുള്ള പാര്‍ട്ടി തീരുമാനം സന്തോഷത്തോടെ തന്നെ അദ്ദേഹം ഏറ്റെടുത്തു. 58 വര്‍ഷത്തിനു ശേഷമാണ് നിലമ്പൂരില്‍ സി.പി.എം ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ഥി മത്സരിക്കുന്നത്.

സ്വന്തം നാട്ടില്‍ സ്വരാജ് മത്സരിക്കുന്നതും ആദ്യമായിട്ടാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യ പ്രതികരണത്തില്‍ തന്നെ ആരെയും വ്യക്തിപരമായി കടന്നാക്രമിക്കാതെ വെല്ലുവിളി ഉയര്‍ത്തിയവരോട് വൈരാഗ്യമില്ലെന്നും താന്‍ യോഗ്യനാണെന്ന ബോധ്യത്തില്‍ നിന്നാണ് അത്തരം പരാമര്‍ശങ്ങള്‍ ഉയര്‍ന്നുവന്നതെന്നും സ്വരാജ് പ്രതികരിച്ചു.

അന്‍വറില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം അദ്ദേഹം കാത്തു സൂക്ഷിച്ചില്ല. വ്യക്തികള്‍ എന്ന നിലയില്‍ ആരോടും ശത്രുതയില്ല. വെല്ലുവിളികള്‍ക്ക് പ്രസക്തിയില്ലാത്ത ഇടമാണ് രാഷ്ട്രീയം. എതിര്‍ പാര്‍ട്ടികള്‍ തന്നെ മത്സരിക്കാന്‍ ആവിശ്യപ്പെട്ട സ്ഥിതിക്ക് അവരുടെ അഭിപ്രായം മാനിച്ചാണ് മത്സരിക്കുന്നെന്നും സ്വരാജ് അറിയിച്ചു. അതിനിടയില്‍ അവഹേളനും സ്വഭാവഹത്യയുമാണു രാഷ്ട്രീയ പ്രവര്‍ത്തനം എന്നു വിശ്വസിച്ച് ഫേസ്ബുക്കിലും ചാനലുകളിലും മംഗലശ്ശേരി നീലകണ്ഠന്‍മാരും അയപ്പന്‍കോശിയുമായി ആറാടുന്നവരോട് ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ട് പ്രചരണം തുടങ്ങിയതിന് സ്വരാജിനോട് ഫേസ്ബുക്കിലൂടെ മീര നന്ദി അറിയിക്കുകയും ചെയ്തു.

പിണറായി സര്‍ക്കാര്‍ മൂന്നാമതും തുടരുമെന്ന നാലാം വാര്‍ഷിക സമ്മേളനത്തിലെ പ്രഖ്യാപനത്തെ സത്യമാക്കാനുള്ള പോരാട്ടം കൂടിയാണ് സി.പി.എമ്മിന് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ അഖിലേന്താ ജോയിന്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിക്കുകയും നിലവില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി റെസിഡന്റ് എഡിറ്ററുമായ കരുത്തനായ നേതാവിനെ തന്നെ അവതരിപ്പിക്കുന്നതിലൂടെ ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വ്യക്തമാക്കുകയാണ് ഇടതുപക്ഷം.

Post a Comment

Previous Post Next Post