ഇടുക്കി പൊന്മുടി ഡാമിന്റെ ഷട്ടർ തുറന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡാമിന്റെ ഒരു ഷട്ടറാണ് 20 സെ.മി വരെ ഉയർത്തിയത്. പന്നിയാർ പുഴയിലേക്കാണ് വെള്ളം തുറന്നു വിട്ടത്. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. സെക്കന്റിൽ 15 ഘന മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ദേവിക്കുളം താലൂക്കിൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ് ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയത്. ഇതോടെയാണ് ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് എത്തിയത്. ഇത് ക്രമീകരിക്കുന്നതിനാണ് ഷട്ടറുകൾ ഉയർത്താൻ ജില്ലാ ഭരണകൂടം അനുമതി നൽകിയത്. ഘട്ടം ഘട്ടമായി 3 ഷട്ടറുകൾ 50 സെ.മി വരെ ഉയരത്തിൽ ഉയർത്തും.
അതേസമയം, സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യത തുടരുന്നു. മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള അഞ്ച് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ സാധ്യതയായ റെഡ് അലേർട്ട് തുടരുകയാണ്.എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം മുതൽ കോട്ടയം വരെ യെല്ലോ അലേർട്ടുമുണ്ട്. കേരളത്തിൽ പടിഞ്ഞാറൻ-വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. അപകടരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ കാസർഗോഡ് ജില്ലയിലെ മൊഗ്രാൽ നദിയിലെ മധുർ സ്റ്റേഷനിലും മഞ്ചേശ്വരം നദി സ്റ്റേഷനിനും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും, കേന്ദ്ര ജല കമ്മീഷനും ജലനിരപ്പ് ഉയർന്ന നദികളിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു.
إرسال تعليق