തിരുവമ്പാടി. മലയോരമേഖലയിൽ രൂക്ഷമായിരിക്കുന്ന വന്യമൃഗ ശല്യത്തിന് അടിയന്തര പരിഹാരം കാണാൻ വനവകുപ്പ് കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.
പൂവാറൻതോട്ടിൽ കാട്ടാനയിറങ്ങി കൃഷിനാശം വരുത്തിയ പ്രദേശങ്ങൾ അദ്ദേഹം സന്ദർശിച്ചു.
മലയോരമേഖലയിലെ ജനങ്ങൾ ആശങ്കയിലും പരിഭ്രാന്തിയിലുമാണ്. കാട്ടാനകളുടെ വികാര കേന്ദ്രമായി മലയോര മേഖല മാറിയിരിക്കുന്നു. ഒറ്റ രാത്രി കൊണ്ട് കാർഷികവിളകൾ കാട്ടാനകൾ നശിപ്പിക്കുകയാണ്. അവയെ തുരത്താൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. പഞ്ചായത്തും എംഎൽഎയും കാര്യക്ഷമമായി ഇടപെടുന്നില്ല.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട്, 24 മണിക്കൂറും ഓപ്പറേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് വന വകുപ്പ് പറയുമ്പോഴും വന്യമൃഗ സാന്നിധ്യം അറിയിച്ചുകൊണ്ട് വിളിക്കുമ്പോൾ വാഹന സൗകര്യമില്ലെന്നുള്ള സ്ഥിരം പല്ലവിയാണ് മറുപടി.
RRT യുടെ സേവനം പ്രദേശങ്ങളിൽ ലഭിക്കുന്നില്ല. പൂവാറൻതോട്ടിലെ വനസംരക്ഷണ സമിതിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വനവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ജനങ്ങൾക്ക് ഏത് സമയവും ബന്ധപ്പെടാൻ ഉത്തകുന്ന രീതിയിൽ വാഹന സൗകര്യത്തോടെ സജ്ജമാക്കണം.
പുലിയുടെ സാന്നിധ്യമുണ്ടായ പ്രദേശത്ത് ഇരയടക്കം കൂടുവെച്ചെങ്കിലും ഇര ചത്തുപോയി കൂട് അനാഥമായിരിക്കുകയാണ്. വനവകുപ്പിന്റെ തികഞ്ഞ ഉദാസീനതയും ഉത്തരവാദിത്വമില്ലായ്മയുമാണ് കാരണം.
അടിയന്തരമായി ഇരയെ കെട്ടി കൂട് ഉചിതമായ സ്ഥലത്തേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അനീഷ് പനച്ചിയിൽ, വാർഡ് മെമ്പർ എൽസമ്മ, ബൂത്ത് പ്രസിഡണ്ട് കുഞ്ഞുമോൻ വാൽക്കണ്ടത്തിൽ എന്നിവരും അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്നു.
إرسال تعليق