പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൻ്റെ ഔദ്യോഗിക വിശദീകരണം
തിരുവമ്പാടി :
ജ്യോതി ഉപാധ്യായ എന്ന വിദ്യാർത്ഥിനിക്ക് ഈ സ്കൂളിൽ എട്ടാം തരത്തിൽ ഈ വർഷം അഡ്മിഷൻ നൽകിയത് സംസ്ഥാനത്ത് നിലവിലുള്ള വിദ്യാഭ്യാസ നിയമങ്ങളും ചട്ടങ്ങളും പൂർണമായും പാലിച്ചുകൊണ്ടാണ്.
മികച്ച കായിക പരിശീലനം നൽകുന്ന മലബാർ സ്പോർട്സ് അക്കാദമിയിൽ പരിശീലനം നേടുന്നതിന് വേണ്ടി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മാത്രമല്ല കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും ലക്ഷദ്വീപിൽ നിന്നുംഎല്ലാം ധാരാളം കുട്ടികൾ വർഷങ്ങളായി എത്തുന്നുണ്ട്.
ഈ കുട്ടികൾ സൗകര്യാർത്ഥം പഠനം നടത്തുന്നത് പുല്ലൂരാംപാറ യുപി സ്കൂളിലും, ഹൈസ്കൂളിലും, ഹയർ സെക്കൻഡറി സ്കൂളിലും ആണ്.
സ്കൂൾ പ്രവേശനത്തിന് ഡിപ്പാർട്ട്മെന്റും വിദ്യാഭ്യാസ നിയമവും അനുശാസിക്കുന്ന രേഖകൾ ഹാജരാക്കുന്ന കുട്ടികൾക്ക് അഡ്മിഷൻ നൽകുക എന്നുള്ളത് സ്കൂൾ അധികാരികളുടെ കടമയാണ്. വിവിധ കാരണങ്ങളാൽ പഠനം നടത്താൻ അവസരം നിഷേധിക്കപ്പെട്ടവരും, ഇടയ്ക്ക് വെച്ച് പഠനം നിർത്തേണ്ടി വന്നവരുമായ വിദ്യാർത്ഥികൾക്ക് എട്ടാം ക്ലാസ് വരെ ഒരു പ്രത്യേക യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിൽ ടി.സി ഇല്ലാതെ തന്നെ യു.ഐ.ഡി രേഖകൾ ഹാജരാക്കിയാൽ പ്രവേശനം നൽകാമെന്ന് നമ്മുടെ സംസ്ഥാനത്ത് നിയമം ഉണ്ട്.
ഇതനുസരിച്ചാണ് നമ്മുടെ സംസ്ഥാനത്തെ ഒട്ടേറെ സ്കൂളുകളിൽ കുട്ടി കൾക്ക് ടി സി ഇല്ലാതെതന്നെ എട്ടാം ക്ലാസ് വരെ വിവിധ ക്ലാസുകളിലേക്ക് പ്രവേശനം നൽകുന്നത്.
വിശദമായ പരിശോധന നടത്തിയാൽ ഈ സ്കൂളിൽ മാത്രമല്ല കേരളത്തിലെ ഒട്ടുമിക്ക വിദ്യാലയങ്ങളിലും ഇതുപോലെ ഇടയ്ക്ക് പഠനം നിർത്തിപ്പോയ കുട്ടികൾക്ക് സ്വകാര്യ പഠനം എന്ന നിലയിൽ വിടുതൽ സർട്ടിഫിക്കറ്റ് ഇല്ലാതെസ്കൂളിൽ ചേർന്നു പഠിക്കാനുള്ള അനുമതി നൽകിയിട്ടുണ്ടെന്ന് കാണാം.
കുട്ടികളുടെ അഡ്മിഷൻ കാര്യത്തിൽ പുല്ലൂരാംപാറ സെന്റ് ജോസഫ് ഹൈസ്കൂൾ അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു തെറ്റും സംഭവിച്ചിട്ടില്ല. സ്പോർട്സ് അക്കാദമിയിൽ പരിശീലനം നേടാൻ വേണ്ടി എത്തിയ വിദ്യാർത്ഥിനിക്ക് അക്കാദമി അധികൃതരുടെ ശുപാർശയിൽ രക്ഷിതാവിന്റെ അപേക്ഷ പരിഗണിച്ച് ജനന സർട്ടിഫിക്കറ്റും ആധാറും ഉൾപ്പെടെയുള്ള രേഖകളുടെ പിൻബലത്തിൽ നിലവിലുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുക മാത്രമാണ് സ്കൂൾ അധികൃതർ ചെയ്തിട്ടുള്ളത്.
സബ്ജില്ലാ,ജില്ല തല മത്സരങ്ങളിൽ പങ്കെടുത്തു യോഗ്യത നേടിയതിനു ശേഷമാണ് ഈ വിദ്യാർഥിനി, സംസ്ഥാന കായികമേളയിൽ പങ്കെടുക്കാൻ എത്തുന്നത്. സംസ്ഥാന കായികമേളയിൽ രണ്ട് ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മെഡൽ ജേതാവായി.
സംസ്ഥാന കായികമേളയിൽ ചാമ്പ്യൻ സ്കൂൾ പട്ടത്തിനു വേണ്ടി വർഷങ്ങളായി കടുത്ത മത്സരവും ചേരിപോരും നടക്കുന്ന വിവരം എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. ഏറ്റവും മികച്ച സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെടുന്ന സ്കൂളുകൾ തമ്മിൽ ഒരു കിടമൽസരം തന്നെ നിലനിൽക്കുന്നുണ്ട്. തങ്ങൾക്ക് ഭീഷണിയാകുന്ന എതിരാളികളെ ഏതുവിധത്തിൽ എങ്കിലും പരാജയപ്പെടുത്തണം എന്നുള്ള ഗൂഢ ഉദ്ദേശമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ള ഈ വിഭാഗങ്ങളുടെ പിന്നിലുള്ള പ്രേരക ശക്തി എന്ന് സംശയിക്കേണ്ടി യിരിക്കുന്നു.
പതിറ്റാണ്ടുകളായി കേരളത്തിലെ കായിക രംഗത്ത് നിറസാന്നിധ്യമായി നിൽക്കുന്ന ഈ വിദ്യാലയത്തിനെതിരെ ഇന്നുവരെ ഇതുപോലെയുള്ള യാതൊരുവിധ ആക്ഷേപങ്ങളും ഉയർന്നു വന്നിട്ടില്ല. കായികമേളയിൽ പങ്കെടുപ്പിക്കുന്നതിന് വേണ്ടി കുട്ടിയുടെ ജനന രീതിയിൽ മനപ്പൂർവ്വം കൃത്രിമത്വം കാണിച്ചു എന്ന രീതിയിൽ നടക്കുന്ന പ്രചാരണം പൂർണമായും അടിസ്ഥാനരഹിതമാണ്.
സ്കൂൾ അഡ്മിഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ജനനത്തീയതി അടിസ്ഥാനമാക്കിയാണ് ഈ കുട്ടിയുടെ സ്പോർട്സ് എൻട്രി രജിസ്ട്രേഷൻ നടത്തിയിട്ടുള്ളത്. കുട്ടിയും രക്ഷിതാവും സ്കൂൾ പ്രവേശന സമയത്ത് ഹാജരാക്കിയിട്ടുള്ള രേഖകളിൽ എന്തെങ്കിലും കൃത്രിമത്വമോ അപാകതയോ ഉണ്ടെങ്കിൽ അതിന് സ്കൂൾ അധികാരികൾ ഒരുതരത്തിലും ഉത്തരവാദികളല്ല.
മറിച്ച് ഈ രേഖകൾ ഹാജരാക്കിയിട്ടുള്ള വ്യക്തികളാണ് അതിന്റെ ഉത്തരവാദികൾ.
വാസ്തവം ഇതായിരിക്കെ, കിംവദന്തികളുടെ പേരിൽ സ്കൂളിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം തികച്ചും അപലപനീയമാണ്.
ഇക്കാര്യത്തിൽ സ്കൂൾ അധികാരികൾക്ക് ഒന്നും മറച്ചുവയ്ക്കാനില്ല.ഏതുതരത്തിലുള്ള അന്വേഷണത്തെയും സ്കൂൾ അധികാരികൾ സർവാത്മനാ സ്വാഗതം ചെയ്യുന്നു. ഏത് അന്വേഷണത്തോടും സഹകരിക്കാൻ സ്കൂൾ അധികാരികൾ സന്നദ്ധരുമാണ്.
ഹെഡ്മാസ്റ്റർ
സെന്റ് : ജോസഫ്സ് ഹൈസ്കൂൾ
പുല്ലുരാം പാറ

إرسال تعليق