ഓമശ്ശേരി:
ഓമശ്ശേരി ഗവ:ഹോമിയോ ഡിസ്പെൻസറിക്ക് സ്വന്തമായി കെട്ടിടമായി.ദേശീയ ആയുഷ് മിഷൻ(നാം) അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ് പഞ്ചായത്തിന്റെ അധീനതയിലുള്ള10 സെന്റ് സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള ഗവ:ഹോമിയോ ഡിസ്പെൻസറിയുടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായത്.840 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള കെട്ടിടത്തിൽ നിരീക്ഷണ റൂം,പരിശോധനാ മുറി,ഫാർമസി,വെയ്റ്റിംഗ് ഏരിയ,റിസപ്ഷൻ,ഫീഡിംഗ് റൂം,മൂന്ന് ശുചി മുറികൾ എന്നിവയാണുള്ളത്.ജില്ലാ നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണച്ചുമതല.ഓമശ്ശേരി-വാദിഹുദ-അമ്പലക്കണ്ടി റോഡിന്റെ തുടക്ക ഭാഗത്ത് ഓമശ്ശേരി ടൗണിനോട് ചേർന്നുള്ള സ്ഥലത്താണ് പുതിയ കെട്ടിടം പണിതത്.12 വർഷത്തിലധികമായി വാടകക്കെട്ടിടത്തിലാണ് ഡിസ്പെൻസറി പ്രവർത്തിക്കുന്നത്.ദിനേന നൂറിലധികം രോഗികൾ ചികിൽസക്കെത്തുന്ന ഡിസ്പെൻസറി ഗ്രാമീണ മേഖലയിലെ നിരവധിപേർ ആശ്രയിക്കുന്ന പ്രധാന ആതുരാലയമാണ്.മെഡിക്കൽ ഓഫീസർ,ഫാർമസിസ്റ്റ്,അറ്റൻഡർ,കാഷ്വൽ സ്വീപ്പർ ഉൾപ്പടെ നാല് ജീവനക്കാർ നിലവിലുണ്ട്.സ്വന്തമായി കെട്ടിടമായതോടെ ഒരു വ്യാഴവട്ടത്തിലധികമായുള്ള നീണ്ട കാത്തിരിപ്പിനാണ് വിരാമമാവുന്നത്.
നാളെ(ഞായർ) ഉച്ചക്ക് 2 മണിക്ക് ആരോഗ്യ മന്ത്രി വീണ ജോർജ്ജ് ഉൽഘാടനം ചെയ്യും.ഡോ:എം.കെ.മുനീർ എം.എൽ.എ.അദ്ധ്യക്ഷത വഹിക്കും.എം.കെ.രാഘവൻ എം.പി.മുഖ്യാതിഥിയാവും.ജന പ്രതിനിധികളും രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കും.പഞ്ചായത്ത് പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഗംഗാധരൻ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി, പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ, സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്തി.

إرسال تعليق