ഐഎസ്ആര്‍ഒയും നാസയും ഒരുമിച്ച് നിന്നാല്‍ ഇലോണ്‍ മസ്‌ക് സ്വപ്‌നം കണ്ടതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നടപ്പിലാക്കാനാകുമെന്ന് സുനിതാ വില്യംസ്. ഐഎസ്ആര്‍ഒയ്ക്ക് ഇനിയും ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കാനുണ്ട്. അതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും സുനിതാ വില്യംസ് പറഞ്ഞു. കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ പങ്കെടുത്തതിന് ശേഷം ട്വന്റിഫോറിനോട് സംസാരിക്കുകയായിരുന്നു സുനിത വില്യംസ്.

സ്വപ്‌നങ്ങള്‍ കണ്ടുകൊണ്ടേയിരിക്കുക എന്നതാണ് ബഹികാരാശ സഞ്ചാരിയാകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ യുവാക്കളോടുള്ള സുനിതാ വില്യംസിന്റെ ഉപദേശം. സ്വപ്‌നങ്ങള്‍ കണ്ടുകൊണ്ടിരുന്നാല്‍ ഒരുനാള്‍ അത് യാഥാര്‍ഥ്യമാകും. നിങ്ങള്‍ക്ക് പരിമിതികളില്ലാതെ ഉയരാനാകും. സ്വപ്‌നങ്ങള്‍ക്കായി ശ്രമിച്ചുകൊണ്ടേയിരിക്കണമെന്നും സുനിത പറഞ്ഞു.

27 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് നാസയില്‍ നിന്ന് വിരമിച്ച ശേഷമാണ് സുനിത വില്യംസ് രാജ്യത്തേക്ക് മടങ്ങിയെത്തിയത്. 2024ല്‍ എട്ടു ദിവസത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ സുനിത വില്യംസും ബുച്ച് വില്‍മോറും ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ തകരാറുകള്‍ മൂലം ഒമ്പതു മാസത്തിലധികം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചെലവിടേണ്ടതായി വന്നിരുന്നു. 2006 ഡിസംബര്‍ ഒന്‍പതിന് ഡിസ്‌കവറിയിലേറിയാണ് സുനിത ആദ്യമായി ബഹിരാകാശത്തെത്തിയത്. 2012 ജൂലൈ 14നായിരുന്നു രണ്ടാം ദൗത്യം. ഈ ദൗത്യത്തില്‍ സ്റ്റേഷന്‍ റേഡിയേറ്ററിലെ അമോണിയ ചോര്‍ച്ച പരിഹരിച്ചതുള്‍പ്പടെ മൂന്ന് ബഹിരാകാശ നടത്തവും സുനിത നടത്തി.
 


Post a Comment

Previous Post Next Post