കോഴിക്കോട്: വലിയങ്ങാടിയില്‍ പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണുണ്ടായ അപകടത്തിൽ മരണം നാലായി. തിരുവങ്ങൂര്‍ സ്വദേശി വിനോദിന്‍റെ മരണം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വിനോദ്. ഇന്ന് ഉച്ചയോടെ നടന്ന അപകടത്തില്‍ മൂന്ന് ചുമട്ടുതൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് ഒരാളുടെ മരണം കൂടി സ്ഥിരീകരിച്ചത്.
മുന്‍പ് പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ സ്ലാബാണ് തകര്‍ന്നുവീണത്. അഞ്ച് പേരായിരുന്നു സ്ലാബിനടിയില്‍ കുടുങ്ങിയത്. കിനാശ്ശേരി സ്വദേശി ജബ്ബാര്‍, അത്തോളി സ്വദേശികളായ അഷ്‌റഫ്, ബഷീര്‍ എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. അഷ്‌റഫും ബഷീറും ഗാമ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തില്‍ ജോലിചെയ്യുന്നവരാണ്. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ ബീച്ച് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അപകടം സംഭവിച്ചത്. നിരവധി തൊഴിലാളികള്‍ വിശ്രമിക്കാനായി എത്തുന്ന കെട്ടിടം കൂടിയാണിത്. അപകടസമയത്ത് അഞ്ച് തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഫിറ്റ്‌നസ് ഇല്ലാത്ത ബില്‍ഡിങുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന് നിരവധി തവണ പറഞ്ഞതാണെന്ന് കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് എസ് വി സയ്യിദ് ഷമീല്‍ മുഹമ്മദ് പറഞ്ഞിരുന്നു. സംഭവം അനാസ്ഥയാണ്. സുരക്ഷാ സംവിധാനങ്ങളില്‍ ഒരു അടിസ്ഥാനവുമില്ല കൃത്യമായ പരിശോധനകള്‍ നടക്കുന്നില്ല. വലിയ അപകടമാണ് നടന്നതെന്നും എവിടെയാണ് കോര്‍പ്പറേഷന് വീഴ്ച പറ്റിയതെന്ന് പരിശോധിക്കുമെന്നും മേയര്‍ ഒ സദാശിവന്‍ പറഞ്ഞിരുന്നു.
കെട്ടിടത്തിന് എഴുപത് വര്‍ഷത്തോളം പഴക്കമുണ്ട്. രണ്ടാഴ്ച മുന്‍പ് ഇതേ കെട്ടിടത്തില്‍ പുതിയ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചിരുന്നു. കെട്ടിടം പൊളിച്ചുനീക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നു. ഇത് മറികടന്നാണ് സ്ഥാപനത്തിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

إرسال تعليق