ആമ്പല്ലൂർ (തൃശൂർ): പാലിയേക്കര ടോൾ പ്ലാസയിൽ ഡിജിറ്റൽ പേയ്മെന്റ് വഴിയുള്ള ടോൾ പിരിവ് നടപ്പായില്ല. രാജ്യത്തെ ടോൾ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഡിജിറ്റൽ പേയ്മെന്റ് വഴി മാത്രമേ ടോൾപിരിവ് നടത്തൂവെന്ന ദേശീയപാത അതോറിറ്റിയുടെ നിർദേശമുണ്ടായിട്ടും പാലിയേക്കരയിൽ ഇത് നടപ്പാക്കിയില്ല. ബി.ഒ.ടി സംവിധാനത്തിൽ പ്രവർത്തിക്കുന്ന പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ നേരത്തേ യു.പി.ഐ സംവിധാനം നടപ്പാക്കിയിട്ടും പാലിയേക്കരയിൽ ഇപ്പോഴും പഴയ രീതിയിലാണ് ടോൾ പിരിക്കുന്നത്. വാഹനയാത്രക്കാരിൽ വലിയ ശതമാനം ഇപ്പോഴും ഓൺലൈൻ പേയ്മെൻറ് സംവിധാനം ഉപയോഗിക്കാത്തവരുണ്ട് എന്നതാണ് പുതിയ നിർദേശം നടപ്പാക്കാത്തതിന് ടോൾ പ്ലാസ അധികൃതർ പറയുന്ന ന്യായം. യു.പി.ഐ ഇല്ലാത്ത സാഹചര്യത്തിൽ ഇ-ചലാൻ വഴി തുക ഈടാക്കണമെന്നാണ് എൻ.എച്ച്.എ.ഐ പറയുന്നത്. എന്നാൽ, ഇത് പ്രായോഗികമല്ലെന്നും ടോൾപ്ലാസ അധികൃതർ പറയുന്നു.
വെള്ളിയാഴ്ച മുതൽ പുതിയ പരിഷ്‌കാരം നിലവില്‍ വരുമെന്നും ടോള്‍പിരിവ് പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുകയാണെന്നും ടോള്‍ അടക്കാന്‍ ഫാസ്ടാഗ് അല്ലെങ്കില്‍ യു.പി.ഐ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്നും എൻ.എച്ച്.എ.ഐ അറിയിച്ചിരുന്നു. ഇതിനായി എല്ലാ വാഹനങ്ങളിലും പ്രവര്‍ത്തനക്ഷമമായ ഫാസ്ടാഗ് ഉണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഫാസ്ടാഗ് ഇല്ലാത്തതോ പ്രവര്‍ത്തനക്ഷമമല്ലാത്തതോ ആയ സാഹചര്യത്തിൽ യാത്രക്കാര്‍ക്ക് യു.പി.ഐ വഴി പണമടക്കാം. എന്നാല്‍, ഇങ്ങനെ ചെയ്യുമ്പോള്‍ സാധാരണ ടോൾ തുകയുടെ 25 ശതമാനം തുക അധികമായി നല്‍കേണ്ടി വരും.
ടോൾ പ്ലാസകളില്‍ പണം നല്‍കാനായി വാഹനങ്ങള്‍ കാത്തുനില്‍ക്കുന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഡിജിറ്റല്‍ പേയ്‌മെന്റ് ആകുന്നതോടെ വാഹനങ്ങള്‍ക്ക് വേഗത്തില്‍ കടന്നുപോകാന്‍ സാധിക്കും. ചില്ലറ നൽകുന്നതിനെ ചൊല്ലിയും ടോള്‍ ബൂത്തുകളില്‍ ജീവനക്കാരും യാത്രക്കാരും തമ്മിലെ തര്‍ക്കങ്ങളും ഇതിലൂടെ ഇല്ലാതാക്കാനാകും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ കാര്‍ഡുകള്‍ കാണിച്ച് സ്വകാര്യ വാഹനത്തിന് നേടിയിരുന്ന ടോള്‍ ഇളവുകള്‍ ഇനിമുതല്‍ നല്‍കില്ലെന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചിരിക്കുന്നത്. പ്രത്യേക ഫാസ്ടാഗ് പതിപ്പിച്ച ഔദ്യോഗിക വാഹനങ്ങള്‍ക്ക് മാത്രമേ ഇനി ടോള്‍ ഇളവിന് അർഹതയുണ്ടാകൂ. ടോള്‍ ഇളവുകളുടെ ദുരുപയോഗം കുറക്കുന്നതിനും ടോൾ പ്ലാസകളിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കാനും പുതിയ നിർദേശം ഉപകരിക്കുമെന്നാണ് കരുതുന്നത്.

Post a Comment