ന്യൂഡൽഹി: ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക വിതരണത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനും കരിഞ്ചന്തയിലെ വിൽപ്പന തടയുന്നതിനുമായി പുതിയ നിയന്ത്രണങ്ങൾ മേയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികൾ സംയുക്തമായാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. ബുക്കിങ് നടപടി ക്രമങ്ങളിൽ വരുന്ന പുതിയ മാറ്റങ്ങൾ ഇപ്രകാരമാണ്.
ബുക്കിങ് ഇടവേളകളിൽ മാറ്റം
രണ്ട് സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനിടയിലുള്ള സമയപരിധി പുതിയ നിയമമനുസരിച്ച് വർധിപ്പിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ ഇനി മുതൽ 25 ദിവസത്തിന് ശേഷമേ അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കൂ. നേരത്തെ ഇത് 21 ദിവസമായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ ഈ ഇടവേള 45 ദിവസമായി ഉയർത്തി. നിശ്ചിത സമയത്തിന് മുൻപ് ബുക്ക് ചെയ്യാൻ ശ്രമിച്ചാൽ സിസ്റ്റം അത് തനിയെ ബ്ലോക്ക് ചെയ്യും.
ഒ.ടി.പി നിർബന്ധം
സിലിണ്ടർ വിതരണത്തിൽ ഇനി മുതൽ ഡെലിവറി ഓതന്റിക്കേഷൻ കോഡ് (ഡി.എ.സി) നിർബന്ധമാക്കി. ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒ.ടി.പി ലഭിക്കും. ഈ കോഡ് നൽകിയാൽ മാത്രമേ സിലിണ്ടർ കൈപ്പറ്റാൻ സാധിക്കൂ. സിലിണ്ടറുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഈ നീക്കം.
ആധാർ ഇ-കെ.വൈ.സി
പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് ആധാർ അധിഷ്ഠിത ബയോമെട്രിക് ഒതന്റിക്കേഷൻ സർക്കാർ നിർബന്ധമാക്കി. ഇതുവരെ കെ.വൈ.സി നടപടികൾ പൂർത്തിയാക്കാത്തവർ എത്രയും വേഗം ഇത് പൂർത്തിയാക്കേണ്ടതാണ്.
വിലയിൽ മാറ്റമുണ്ടായേക്കാം
രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണവിലയിലുണ്ടായ വ്യതിയാനം കണക്കിലെടുത്ത് മേയ് ഒന്ന് മുതൽ സിലിണ്ടർ വിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ ഗാർഹിക സിലിണ്ടറുകൾക്കും വാണിജ്യ സിലിണ്ടറുകൾക്കും വില വർധനവ് നേരിടുന്ന സാഹചര്യമാണിപ്പോഴുള്ളത്.
തടസമില്ലാതെ സേവനം ലഭിക്കുന്നതിനായി ഉപഭോക്താക്കൾ തങ്ങളുടെ ശരിയായ മൊബൈൽ നമ്പർ ഗ്യാസ് ഏജൻസിയിൽ ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. അടുത്ത ബുക്കിങ് എന്ന് നടത്താമെന്നറിയാൻ MyLPG പോർട്ടൽ സന്ദർശിക്കാവുന്നതാണ്. ആഭ്യന്തര ഉൽപ്പാദനത്തേക്കാൾ കൂടുതൽ ഇന്ത്യ ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ, വിതരണത്തിലെ കുറവ് പരിഹരിക്കാൻ അമേരിക്കയിൽ നിന്ന് കൂടുതൽ പാചകവാതകം എത്തിക്കാനുള്ള നടപടികളും എണ്ണ കമ്പനികൾ സ്വീകരിച്ചു വരുന്നു.

إرسال تعليق