വിഴിഞ്ഞം:
ബാറിലെ തർക്കത്തെ തുടർന്ന് യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടം പാലപൂരിൽ വാടകക്ക് താമസിക്കുന്ന സുമൻ(38) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. തർക്കത്തിനിടെ ബാറിൽ നിന്ന് ഇറങ്ങിയ യുവാവിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി 11ഓടെയാണ് സംഭവം. വിഷു ആഘോഷത്തിനെ തുടർന്ന് ബാറിലെത്തിയ ഇവർ മദ്യപാനത്തിടെ സംഘർത്തിലേർപ്പെട്ടു. തുടർന്ന് അതിക്രൂരമായി മർദ്ദിക്കുകയും അതിനിടയിൽ തലക്ക് ഗുരുതരമായ പരിക്കേൽക്കേറ്റ് ബോധം നഷ്ടപ്പെട്ട യുവാവിനെ വിഴിഞ്ഞം പൊലിസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ക്രൂരമായ മർദ്ദത്തിനിടെ യുവാവിന്‍റെ നെഞ്ചിനും മുഖത്തും പരിക്കുകൾ സംഭവിക്കുകയും കഴുത്ത് മുറുക്കി ശ്വാസം മുട്ടിക്കുന്നതും തലക്ക് നിരന്തരം മർദ്ദിക്കുന്നതുമായ ദൃശ്യങ്ങൾ വിഡിയോയിൽ കാണാൻ സാധിക്കും. റോഡിലൂടെ കാറിൽ പോയ ആളാണ് വിഡിയോ പകർത്തിയത്. തുടർന്ന് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്. ബാബു, സൂരജിത്ത്, അനന്ദു കൃഷ്ണപ്രസാദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷ്ണർ അടക്കമുളള ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി ബാറിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു.

Post a Comment