മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പൂർത്തിയായി ഒരാഴ്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിൽ തുടരുന്ന അനിശ്ചിതത്വത്തിൽ മുസ്‌ലിം ലീഗ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ജനവിധിക്ക് വിരുദ്ധമായ നിലപാടാണിതെന്നും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് പറഞ്ഞു. പത്തുവർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള ഈ വിജയത്തിന്റെ തിളക്കം കെടുത്തുന്ന രീതിയിലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് ലീഗ് വിലയിരുത്തുന്നു. ഡൽഹിയിൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ 50 ദിവസം എടുത്തില്ലേ എന്നൊക്കെ അണികളോട് പറഞ്ഞാൽ മുഖത്ത് അടി കിട്ടുമെന്നും മുഖ്യമന്ത്രി കാര്യത്തിൽ തീരുമാനം പെട്ടെന്ന് ഉണ്ടായില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനാണോ ഞങ്ങൾ വോട്ട് ചെയ്തത്' എന്ന് വോട്ടർമാരും വനിതാ പ്രവർത്തകരും നേരിട്ട് ചോദിക്കുന്ന സാഹചര്യം നേതാക്കളെ പ്രതിരോധത്തിലാക്കുന്നുണ്ട്. പലയിടങ്ങളിലും ജനപ്രതിനിധികൾക്ക് നൽകേണ്ട സ്വീകരണ പരിപാടികൾ പോലും അനിശ്ചിതത്വത്തിലാണ്. കല്യാണ വീടുകളിലും മറ്റ് പൊതുചടങ്ങുകളിലും എത്തുമ്പോൾ ജനങ്ങൾ പരിഹാസത്തോടെയും അമർഷത്തോടെയുമാണ് പ്രതികരിക്കുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതുപോലെ തീരുമാനങ്ങൾക്കായി ആഴ്ചകളോളം കാത്തിരിക്കുന്ന രീതി കേരളത്തിന് ചേർന്നതല്ലെന്നും ഉയർന്ന രാഷ്ട്രീയ ബോധമുള്ള കേരളീയർക്കിടയിൽ ഇത്തരം താമസം തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. മുഖ്യമന്ത്രി ആരാകണമെന്ന വിഷയത്തിലുള്ള നിലപാട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരം പാർട്ടി ഉന്നതതല സംഘം എഐസിസി നിരീക്ഷകരെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എംപി, സംസ്ഥാന സെക്രട്ടറി പി.എം.എ സലാം, ഹാരിസ് ബീരാൻ എംപി എന്നിവരടങ്ങുന്ന സംഘമാണ് ലീഗിന്റെ നിർദേശം ഹൈക്കമാൻഡിനെ അറിയിച്ചത്. ലീഗിന്റെ അഭിപ്രായം എല്ലാകാലത്തും കോൺഗ്രസ് മാനിക്കാറുണ്ടെന്നും അബ്ദുൽ ഹമീദ് വ്യക്തമാക്കി.

Post a Comment