കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിക്കെതിരായ പരാതികൾ പഠിക്കാൻ സമിതിയെ നിയോഗിക്കാൻ സർക്കാർ. ഗതാഗത വകുപ്പിന്റേതാണ് തീരുമാനം. സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുകയാണ് ലക്ഷ്യം. ഗതാഗത മന്ത്രി സി പി ജോൺ, മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.
സംസ്ഥാനത്ത് പ്രിയദർശിനി പദ്ധതി നടപ്പിലായതോടെ വരുമാന നഷ്ടം നേരിടുന്നുവെന്നാണ് സ്വകാര്യ ബസ് ഉടമകൾ നേരിടുന്ന വെല്ലുവിളി. യുഡിഎഫ് സർക്കാരിൻറെ ഇന്ദിരാ ഗ്യാരണ്ടി ജനപ്രിയമാകുമ്പോൾ സ്വകാര്യ ബസ്സുടമകളും തൊഴിലാളികളും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. പ്രതിദിനം കനത്ത വരുമാനം നഷ്ടം നേരിടുന്ന സാഹചര്യത്തിൽ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാരിൻറെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബസുടമകൾ രംഗത്തെത്തിയിരുന്നു.
8000 ത്തോളം സ്വകാര്യ ബസ്സുകളാണ് സംസ്ഥാനത്ത് സർവീസ് നടത്തുന്നത്. മുപ്പതിനായിരത്തിൽപ്രരം ജീവനക്കാരുണ്ട്. ഓരോ ദിവസത്തെയും ബസ്സിലെ വരുമാനം അനുസരിച്ചാണ് ജീവനക്കാരുടെ കൂലി. കെ എസ് ആർ ടി സി ഓർഡിനറി ബസിൽ സൗജന്യ യാത്ര തുടങ്ങിയതോടെ ഇവരുടെ ദിവസ വരുമാനത്തെ സാരമായി ബാധിച്ചു എന്നാണ് ആരോപണം. ഒരു ദിവസം സാധാരണ നിലയിൽ ബസ് സർവീസ് നടത്തിയാൽ 6000,7000 രൂപ കിട്ടാറുണ്ട്. കെഎസ്ആർടിസിയിലെ സൗജന്യ യാത്ര തുടങ്ങിയതോടെ അത് നേർപകുതിയായി കുറഞ്ഞു.

Post a Comment