ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുൻപിൽ ഹാജരാകും. രാവിലെ 11 മണിക്കാണ് ഓഫിസിൽ ഹാജരാവുക. ഇത് ആദ്യമായാണ് ഇഡി മദ്യനയക്കേസിൽ കെജ്‌രിവാളിനെ ചോദ്യം ചെയ്യുന്നത്.

കേസിൽ നേരത്തെ സിബിഐ കെജ്‌രിവാളിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യൽ കണക്കിലെടുത്ത് ഇഡി ആസ്ഥാനത്തും പാർട്ടി ഓഫിസ് പരിസരത്തും മുഖ്യമന്ത്രിയുടെ വസതി നിൽക്കുന്ന സിവിൽ ലൈൻസിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്‌ സിങ് മാൻ, ദില്ലിയിലെയും പഞ്ചാബിലെയും മന്ത്രിമാർ മറ്റ് ജനപ്രതിനിധികൾ അനുഭാവികൾ എന്നിവർ കെജ്രിവാളിന് പിന്തുണയുമായി അണിനിരക്കും.
വസതിയിൽ നിന്ന് പ്രകടനമായി ഇഡി ഓഫിസിലേക്ക് എത്താനാണ് നിലവിലെ ആലോചന.

ആദ്യ സമൻസ് ആയതുകൊണ്ട് അറസ്റ്റ് ഉണ്ടാകില്ല എന്നാണ് വിലയിരുത്തൽ. അതേസമയം കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധിക്കും. കേസില്‍ ആം ആദ്മി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങിനെ ഇഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതേ കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു.

കേസിലെ ഇടനിലക്കാരനായ ദിനേഷ് അറോറ എന്ന വ്യവസായി സഞ്ജയ് സിങുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇദ്ദേഹമാണ് അന്ന് എക്സൈസ് മന്ത്രിയായിരുന്ന മനീഷ് സിസോദിയയെ പരിചയപ്പെടുത്തിയതെന്നുമായിരുന്നു സഞ്ജയ് സിങിന്റെ അറസ്റ്റില്‍ ഇഡി ആരോപണം.

Post a Comment

Previous Post Next Post