പത്തനംതിട്ട: അനധികൃത അന്തർ സംസ്ഥാന സർവീസ് നടത്തിയെന്ന് ആരോപിച്ച് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ് ഒരു മാസത്തെ ഇടവേളക്കു ശേഷം വീണ്ടും സർവീസ് തുടങ്ങി. മുൻകൂട്ടി ബുക്ക് ചെയ്ത 41 യാത്രക്കാരുമായാണ് ബസ് പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് യാത്ര പുറപ്പെട്ടത്.
അതിനിടെ, ബസ് സർവീസ് തുടങ്ങിയതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പും നടപടി തുടങ്ങി. പത്തനംതിട്ട മണ്ണാറകുളഞ്ഞിക്ക് സമീപത്തുവെച്ച് തടഞ്ഞ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസിൽ പരിശോധന നടത്തി. പുലർച്ചെ അഞ്ചിന് പത്തനംതിട്ടയിൽ നിന്ന് സർവീസ് തുടങ്ങി രണ്ട് കിലോമീറ്റർ പിന്നിട്ടപ്പോഴാണ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞത്.
അനധികൃത അന്തർ സംസ്ഥാന സർവിസ് നടത്തിയെന്ന് ആരോപിച്ച് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ് പത്തനംതിട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശപ്രകാരം കഴിഞ്ഞ ദിവസമാണ് ഉടമക്ക് വിട്ടുകൊടുത്തത്. മോട്ടോർ വാഹനവകുപ്പ് ചുമത്തിയ 82,000 രൂപ ഉടമ അടച്ചതിനെ തുടർന്ന് ബസ് വിട്ടുകൊടുക്കാൻ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തുടർന്ന് ഉടമ പാലാ സ്വദേശി ബേബി ഗിരീഷ് പൊലീസിനെ സമീപിച്ചെങ്കിലും വിട്ടുകൊടുത്തിരുന്നില്ല. നടപടികൾ പൂർത്തിയാക്കി ഞായറാഴ്ചയാണ് കൈമാറിയത്.
അതേസമയം, പത്തനംതിട്ട എ.ആർ ക്യാമ്പിൽ നിർത്തിയിട്ട ബസിലെ വിലപിടിപ്പുള്ള പല സാധനങ്ങളും മോഷണംപോയതായി ഉടമ ആരോപിച്ചിരുന്നു. നവംബർ 24ന് പുലർച്ചയാണ് ബസ് പിടിച്ചെടുത്തത്. നിലവിലെ നിയമപ്രകാരം മാത്രം ബസിന് സർവീസ് നടത്താമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടി വരുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
Post a Comment