മലയടിവാരത്തിലേക്ക് 60 മീറ്റർ വീതിയിൽ 300 മീറ്റർ നീളത്തിലും റോഡ് നിർമാണം
ചൂരൽമല : കള്ളാടി –ആനക്കാംപൊയിൽ തുരങ്കപ്പാതയുടെ പ്രാരംഭ പ്രവൃത്തി വേഗത്തിൽ പുരോഗമിക്കുന്നു. കള്ളാടിയിൽ തുരങ്കം നിർമിക്കേണ്ട പാറയ്ക്കു സമീപത്തെ മണ്ണു നീക്കുന്ന പ്രവൃത്തികളാണ് നിലവിൽ പുരോഗമിക്കുന്നത്. തുരങ്കം ആരംഭിക്കുന്ന മീനാക്ഷി മലയടിവാരത്തിലേക്കുള്ള റോഡ് 60 മീറ്റർ വീതിയിൽ 300 മീറ്റർ നീളത്തിലാണു നിർമിക്കുന്നത്. പാറ തുരക്കാനുള്ള അത്യാധുനിക യന്ത്രങ്ങൾ ഡിസംബർ അവസാന വാരത്തോടെ എത്തും. പദ്ധതി പ്രദേശത്ത് ഡംപിങ് യാർഡിനൊപ്പം താൽക്കാലിക ക്രഷർ യൂണിറ്റ്, കോൺക്രീറ്റ് മിക്സിങ് പ്ലാന്റ് എന്നിവ ഉടൻ സ്ഥാപിക്കും.
ഭോപാൽ ആസ്ഥാനമായുള്ള ദിലീപ് ബിൽഡ്‌കോൺ കമ്പനിയാണ് പ്രവൃത്തി നടത്തുന്നത്. മണ്ണു നീക്കൽ പൂർത്തിയാവുന്നതോടെ തുരങ്ക നിർമാണത്തിലേക്കു കടക്കും. കോഴിക്കോട് ജില്ലയിലെ പ്രവൃത്തികളും പുരോഗമിക്കുകയാണ്. മറിപ്പുഴയ്ക്കു കുറുകെ നിർമിക്കുന്ന താൽക്കാലിക പാലത്തിന്റെ അനുബന്ധ റോഡ് നിർമാണമാണു നിലവിൽ ആരംഭിച്ചത്. ഈ പാലം നിർമാണം പൂർത്തിയായാൽ മാത്രമേ തുരങ്ക നിർമാണത്തിനുള്ള കൂറ്റൻ യന്ത്രങ്ങൾ തുരങ്കമുഖത്തേക്ക് എത്തിക്കാനാകു.
വയനാട്ടിലെ മേപ്പാടി–കള്ളാടി–ചൂരൽമല റോഡ് കോഴിക്കോട് ജില്ലയിലെ മറിപ്പുഴ, മുത്തപ്പൻപുഴ–ആനക്കാംപൊയിൽ റോഡുമായി ബന്ധിപ്പിച്ചാണു തുരങ്ക നിർമാണം.
പിന്നീട് തുരങ്കപ്പാതയ്ക്കു പ്രത്യേക റോഡ് നിർമിക്കും. തുരങ്കപ്പാതയ്ക്കായി മറിപ്പുഴ ഇരുവഞ്ഞിപ്പുഴയിൽ 4 വരി ആർച്ച് സ്റ്റീൽ പാലമാണു നിർമിക്കുന്നത്. ഇതിന്റെ ടെൻഡർ പുനിയ കൺസ്ട്രക്‌ഷൻ കമ്പനിയാണ് ഏറ്റെടുത്തത്. 73.86 കോടി രൂപയ്ക്കാണു പാലത്തിന്റെയും അനുബന്ധ റോഡിന്റെയും ടെൻഡർ കമ്പനി കരസ്ഥമാക്കിയത്. പാലം നിർമാണത്തിനുള്ള സാമഗ്രികൾ ഈ ഭാഗത്തേക്ക് എത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.
പ്രവേശന കവാടം 851 മീറ്റർ ഉയരത്തിൽ
5,771 മീറ്റർ വനമേഖലയിലൂടെയും 2,964 മീറ്റർ സ്വകാര്യ ഭൂമിയിലൂടെയുമാണു തുരങ്കപ്പാത കടന്നു പോകുന്നത്. സ്വകാര്യ ഭൂമിയിൽ വയനാട്ടിൽ 8.0525 ഹെക്ടർ ഭൂമിയും കോഴിക്കോട് ജില്ലയിൽ 8.1225 ഹെക്ടർ ഭൂമിയും ഏറ്റെടുത്തു കൈമാറി. വയനാട്ടിൽ മേപ്പാടി-കള്ളാടി-ചൂരൽമല റോഡ് (സംസ്ഥാന പാത-59), കോഴിക്കോട്ട് ആനക്കാംപൊയിൽ-മുത്തപ്പൻപുഴ-മറിപ്പുഴ റോഡ് എന്നീ 2 റോഡുകൾ തുരങ്കപ്പാതയുമായി ബന്ധിപ്പിക്കും. കള്ളാടിയിൽ, മീനാക്ഷി പാലത്ത് സമുദ്ര നിരപ്പിൽ നിന്നു 851 മീറ്റർ ഉയരത്തിലാണു വയനാട്ടിലെ പ്രവേശന കവാടം വരിക.

إرسال تعليق