596 ഉദ്യോഗസ്ഥർക്കും 822 കോൺട്രാക്ടർമാർക്കും 152 ഏജൻസികൾക്കുമെതിരെ നടപടി; ലഭിച്ചത് 16,634 പരാതികൾ.
ന്യൂഡൽഹി:
രാജ്യത്ത് എല്ലാ ഗ്രാമീണ വീടുകളിലും പെപ്പുവഴി കുടിവെള്ളമെത്തിക്കുമെന്ന പ്രഖ്യാപനത്തോടെ കേന്ദ്രഗവൺമെന്റ് തുടങ്ങിവെച്ച ജലജീവൻ മിഷനിൽ അടിമുടി അഴിമതി; ഉദ്യോഗസ്ഥരും കോൺട്രാക്ടർമാരും ഏജൻസികളും രാജ്യവ്യാപകമായി നടന്ന അഴിമതികളിൽ പങ്കാളികളായി.
ജലജീവൻ മിഷനിലെ വ്യാപക അഴിമതിയിലും കെടുകാര്യസ്ഥതയിലും രാജ്യത്താകമാനം 596 ഉദ്യോഗസ്ഥർക്കും 822 കോൺട്രാക്ടർമാർക്കും 152 തേഡ് പാർട്ടി ഏജൻസികൾക്കുമെതിരെ നടപടി. 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ളവരിൽ നിന്നാണ് വ്യാപകമായ നടപടി. സി.ബി.ഐ, ലോകായുക്ത, അഴിമതിവിരുദ്ധ ഏജൻസി എന്നിവർ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്കെതിരെ നടപടിയെടുത്തത്. 16,634 പരാതികളിൽനിന്നാണ് 16,236 അന്വേഷണ റിപ്പോർട്ടുകൾ തയാറാക്കി നടപടിയെടുത്തത്.
രാജ്യത്ത് ഗ്രാമീണമേഖലയിൽ ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്നതിനായി തയ്യാറാക്കിയ പദ്ധതിയിയിൽ രാജ്യവ്യാപകമായി ഉയർന്ന വ്യാപക പരാതികളിലാണ് നടപടി. ഇതിൽ ഏറ്റവും കൂടുതൽ പരാതികൾ ഉയർന്നത് ഉത്തർപ്രദേശിൽ നിന്നാണ്. മൊത്തം പരാതികളിൽ 85 ശതമാനവും ഉത്തർപ്രദേിൽ നിന്നാണ്. തുടർന്ന് ഏറ്റവും കൂടുതൽ പരാതി ഉയർന്നത് അസമിൽ നിന്നാണ്; 1236 പരാതികളാണ് ഇവിടെ നിന്നുയർന്നത്. തുടർന്ന് കൂടുതൽ പരാതി ത്രിപുരയിൽ നിന്ന്; 376 പരാതികൾ.
ഉദ്യോഗസ്ഥർക്കും കോൺട്രാക്ടർമാർക്കുമെതിരെ ഏറ്റവും കൂടുതൽ നടപടിയെടുത്തതും ഉത്തർപ്രദേശിൽ നിന്നുതന്നെ. ഇവിടെ 171 ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തപ്പോൾ രാജസ്ഥാനിൽ നിന്ന് 170 ഉം മധ്യപ്രദേശിൽ നിന്ന് 151 ഉം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തു. കേൺട്രാക്ടർമാരിൽ ഏറ്റവും കൂടുതൽ നടപടിയെടുത്തത് ത്രിപുരയിൽ നിന്നാണ്. തുടർന്ന് യു.പി (143), ബംഗാൾ (142).
ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, മേഖാലയ, മിസോറാം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും പരാതികൾ ഉയർന്നിരുന്നു. ഡിപാർട്മെന്റ് ഓഫ് ഡ്രിങ്കിംഗ് വാട്ടർ ആന്റ് സാനിട്ടേഷനാണ് സംസ്ഥാനങ്ങളിൽ നിന്നുള്ള പരാതികൾ ലഭിച്ചതിന്റെയടിസ്ഥാനത്തിൽ നോഡൽ ഓഫിസർമാരുടെ നൂറ് ടീമുകളെ രാജ്യവ്യാപകമായി നിയോഗിച്ചത്.
2019ലാണ് രാജ്യത്ത് ജലജീവൻ മിഷൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ളം പൈപ്പുവഴി എത്തിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 2024ൽ അവസാനിച്ച മിഷനിലേക്ക് 2025ലെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ കൂടുതൽ തുക അനുവദിച്ച് 2028 വരെ പദ്ധതി നീട്ടിയിരുന്നു. എന്നാൽ ഇതിന് ഇതുവരെയും കേന്ദ്ര കാബിനറ് അംഗീകാരം നൽകിയിട്ടില്ല.

Post a Comment