യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ ഇന്നറിയാം. കെ.മുരളീധരന് ആരോഗ്യ വകുപ്പും, സണ്ണി ജോസഫിനു റവന്യു വകുപ്പും ലഭിച്ചേക്കും. എ. പി അനില്‍കുമാറിന് ടൂറിസവും, എക്‌സൈസും, സി.പി ജോണിനു സഹകരണ വകുപ്പും നല്‍കിയേക്കും. ധനവകുപ്പിന് പുറമെ തുറമുഖ വകുപ്പും വി.ഡി സതീശനെന്ന് സൂചന. ഉന്നത വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ്സ് ഏറ്റെടുത്താല്‍, പി.സി വിഷ്ണുനാഥിനു ഉന്നതവിദ്യാഭ്യാസ വകുപ്പ് ലഭിക്കും. മന്ത്രിസ്ഥാനത്തേക്ക് ഷാനിമോള്‍ ഉസ്മാനും, ടി.സിദ്ദിഖും അവസാന ഘട്ട പരിഗണനയിലാണ്.


അതേസമയം, രണ്ടു മന്ത്രിസ്ഥാനമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ജോസഫ് വിഭാഗം. വിട്ടുവീഴ്ചക്കില്ലെന്നാണ് നിലപാട്. വകുപ്പില്‍ വിട്ടുവീഴ്ച ചെയ്താലും രണ്ടു മന്ത്രിസ്ഥാനം ഉറപ്പായും വേണമെന്ന് ജോസഫ് ഗ്രൂപ്പ്. സ്ഥാനം ലഭിച്ചാല്‍ മോന്‍സ് ജോസഫും, അപുവും മന്ത്രിമാരാകും. തോമസ് ഉണ്ണിയാടന്‍ അനുകൂലികളുടെ പ്രതിഷേധം കണക്കിലെടുക്കേണ്ടതില്ലെന്നാണ് നിലപാട്. ചീഫ് വിപ്പ് സ്ഥാനം കിട്ടിയിട്ട് കാര്യമില്ല എന്നും ജോസഫ് ഗ്രൂപ്പ് വിലയിരുത്തുന്നു.

ഒപ്പം നിന്നവരെ കൂടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് രമേശ് ചെന്നിത്തല. ഐസി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത് എന്നിവരുടെ പേരുകളാണ് പരിഗണിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെടുന്നത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനും അവകാശവാദം ഉന്നയിക്കുന്നുണ്ട്. അങ്ങനെ അല്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന കാര്യം രമേശ് ചെന്നിത്തല ഹൈക്കമാന്റിനെ അറിയിച്ചു എന്നാണ് വിവരം.

Post a Comment

Previous Post Next Post